"കാകോളിപുരത്തപ്പന്‍ നീണാള്‍ വാഴട്ടെ!"

[ഈ കഥയിലെ ദൈവത്തിന് നില നില്‍ക്കുന്ന ദൈവങ്ങളുമായി ഒരു ബന്ധവുമില്ല. ഇതൊരു സ്വതന്ത്ര സങ്കല്‍പ്പമാണ്. ഈ കഥയിലെ ദൈവത്തിന് നിങ്ങളുടെ ദൈവവുമായി ബന്ധം തോന്നുന്നെങ്കില്‍ അത് നിങ്ങളുടെ ദൈവത്തിന്റെ മാത്രം കുഴപ്പമാണ്.]

 

ആദ്യം  കേട്ടപ്പോള്‍ ഞാനും, എന്തിനധികം കുമാരേട്ടന്‍ പോലും വിശ്വസിച്ചില്ലെങ്കിലും അന്വേഷിച്ചു നോക്കിയപ്പോള്‍ സംഗതി സത്യമാണ്. കുമാരേട്ടന് ദൈവ ദര്‍ശനം കിട്ടിയിരിയ്ക്കുന്നു. അതേ, നമ്മുടെ ആഞ്ജനേയ ബസിന്റെ ഡ്രൈവര്‍ കുമാരന്‍ ഇല്ലേ, മൂപ്പര്‍ക്ക് തന്നെ.  അതും കണ്ണിക്കണ്ട ആപ്പ ഊപ്പ ദൈവത്തിനെയൊന്നുമല്ല, കാലാകാലങ്ങളായി കാകോളിപുരത്തിനെ കാത്തുരക്ഷിച്ചരുളുന്ന ദൈവങ്ങള്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍ സാക്ഷാല്‍ കാകോളിപുരത്തപ്പനെയാണ് ആള് കണ്ടത്. ഡ്യൂട്ടി ഇല്ലാത്ത ഒരു ദിവസം ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് മയങ്ങുമ്പോള്‍ രാമുവിന്റെ കുര കേട്ടാണ് കുമാരേട്ടന്‍ ഉണര്‍ന്നതും പുറത്തേയ്ക്ക് വന്നതും. “രാമൂ,” എന്ന് കുമാരേട്ടനോ ഭാര്യ കാര്‍ത്ത്യായനി ചേച്ചിയോ ഒന്ന് നീട്ടി വിളിക്കേണ്ട താമസം ഓടി വന്ന് അവരുടെ കാല്‍ക്കല്‍ മുട്ടിയുരുമ്മി നില്‍ക്കാറുള്ള ആ നാടന്‍ നായയെ അവര്‍ പൈസ കൊടുത്തു വാങ്ങിയതൊന്നുമല്ല. ഒരു ദിവസം  കുമാരേട്ടന്‍ ചന്തയില്‍ പോയി വരുമ്പോ എവിടന്നോ കൂടെ കൂടിയ, ചാവാന്‍ കൂടി ജീവന്‍ ഇല്ലാതിരുന്ന ഇത്തിരിപ്പോന്ന ഒരു ജീവി. പക്ഷേ, ഇന്ന്, രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം, അവര്‍ക്ക് എന്തെങ്കിലും ആപത്ത് വരുന്നു എന്ന് തോന്നേണ്ട താമസം രാമു ഇടം വലം നോക്കാതെ ഇടപെട്ടിരിയ്ക്കും. അതിര്‍ത്തിപ്രശ്നം തീര്‍ക്കാന്‍ വന്ന വേലായുധേട്ടന്റെ മോന്‍ സുധീഷ്‌, ഉള്ളിലുള്ള കള്ളിന്റെ ബലത്തില്‍ മുണ്ട് മടക്കിക്കുത്തി നെഞ്ചും വിരിച്ചു നിന്നതെ ഓര്‍മ്മയുള്ളൂ. രണ്ടാഴ്ചയാണ് കോപ്പറേറ്റീവ് ആശുപത്രിയില്‍ കിടന്നത്. തിന്ന ചോറിനോടുള്ള കൂറ്. അങ്ങനെയുള്ള രാമു ബഹളമുണ്ടാക്കുമ്പോള്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടാകണമല്ലോ. ചെന്നുനോക്കുമ്പോള്‍ ശ്വാനശ്രീ വടക്കെ അതിരിലുള്ള പ്ലാവിന്റെ ചോട്ടില്‍ മോളിലെയ്ക്ക് നോക്കി നിപ്പുണ്ടായിരുന്നു. കുമാരേട്ടനും രാമുവിനെ പോലെ  പ്ലാവിന്റെ ചോട്ടില്‍ പോയി മോളിലേയ്ക്ക് നോക്കി. ദേ ഇരിയ്ക്കുന്നു, സ്വര്‍ണ്ണ കിരീടവും, പട്ടു പൈജാമയും, പൂണൂലും പൊന്നാടയുമൊക്കെയായി ഫുള്‍ കോസ്റ്റ്യൂമില്‍ ദൈവം.

“ആരാടോ താന്‍? ഇവിടെ എന്തിനു വന്നു?” കുമാരേട്ടന്‍ വിളിച്ചു ചോദിച്ചു. “എന്റെ ഭഗവാനേ, വല്ല കള്ളനുമാണോ ആവോ.”

“ക്യാ? ക്യാ ബോലാ തു? മേം ഇശ്വര്‍ ഹു. പഹ്ലേ ഉസ് കുത്തേ കോ ബാന്ധോ.” മനുഷ്യരും ശ്വാനരും തമ്മിലുള്ള ഒരു കെമിസ്ട്രി ദൈവങ്ങളും ശ്വാനരും തമ്മില്‍ ഇല്ലാത്തതുകൊണ്ടാവണം, മരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ പാടുപെടുന്നതിനിടയില്‍ മതിലുപണിയ്ക്ക് വന്നിരുന്ന ‘ബംഗാളിചെക്കന്മാരുടെ’ ഭാഷയില്‍ ദൈവം വിളിച്ചു പറഞ്ഞു. സംഭവം കാകോളിപുരത്തപ്പന്‍ എന്നൊക്കെ നാട്ടിലെ ലോക്കല്‍സ് വിളിക്കുന്നുണ്ടെങ്കിലും ആള് വടക്കുള്ളൊരു ഗോസായിയാണ്. ഹാ പ്രാഞ്ചിയെട്ടന്റെ പുണ്യാളന്‍ വല്ലോം ആയിരുന്നെകില്‍ പിന്നേം ഓകേ. തൃശ്ശൂരോ, തിരുവനന്തപുരമോ, വേണമെങ്കില്‍ കാസര്‍ഗോഡ്‌ സ്ലാങ്ങില്‍ വരെ മലയാളം പറഞ്ഞേനെ. ഇതിപ്പോ അങ്ങനെയാണോ,പരബ്രഹ്മത്തിന്റെ നടുക്കണ്ടമായ നല്ല ഒന്നാം നമ്പര്‍ സനാതന ദൈവമായിപ്പോയില്ലേ, സാലാ മദ്രാസീസിന്റെ ഭാഷ പറയുക എന്ന് വെച്ചാല്‍ മോശം മോശം. പിന്നെയൊരു ഓപ്ഷനുള്ളത് സംസ്കൃതമാണ്. അതിന്റെ ഉപയോഗമെന്താണെന്ന് ദൈവത്തിന് തന്നെ വലിയ പിടിയില്ല. പക്ഷേ , അതൊക്കെ പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ? പണ്ടെങ്ങാണ്ട് സ്കൂളില്‍ പഠിക്കുമ്പോ പറഞ്ഞുകേട്ട മങ്ങിയ ഒരോര്‍മ്മ മാത്രമായിരുന്നു കുമാരേട്ടന് ഹിന്ദിയെപ്പറ്റി ഉണ്ടായിരുന്നത്. “നീയേതാടാ? മര്യാദക്ക് മലയാളം പറയടാ,” കുമാരേട്ടന്‍ ലുങ്കി മടക്കി കുത്തി എന്തിനും തയ്യാറായി. പക്ഷേ ദൈവം തറവാട്ടില്‍ പിറന്നവനാണ്, ഒരു അലവലാതി ഫാനിന്റെ മുന്നില്‍ തോറ്റുകൊടുക്കുന്ന പ്രശ്നമില്ല. “ഉസ് കുത്തേ കോ ബാന്ധോ ന? ക്യാ ഇസ് ദേശ് മേം കോയി ബെവ്കൂഫ് ഹേ ജോ ഹിന്ദി ജാന്‍താ ഹേ?”

“നീ ആരാണെന്ന് മര്യാദയ്ക്ക് പറയുന്നതാണ് നിനക്ക് നല്ലത്.” പുതിയ കക്കൂസ് പണിയാന്‍ കൊണ്ടുവന്ന ഇഷ്ടിക കയ്യിലെടുത്ത ശേഷമാണ് കുമാരേട്ടന്‍ അത് പറഞ്ഞത്. ഇനിയും മലയാളം പറഞ്ഞില്ലെങ്കില്‍ തടിയ്ക്ക് കേടാണെന്ന് കണ്ട ദൈവം മനസ്സിലാ മനസ്സോടെ വിളിച്ചു പറഞ്ഞു, “ഞാന്‍ ദൈവമാടോ. എറിയരുത്. ആ നായയെ ഒന്ന് പിടിച്ചുകെട്ട്. എല്ലാം ഞാന്‍ പറയാം.”

സ്വതവേ പരമഭക്തനും, സാത്വികനുമായ കുമാരന് ദൈവത്തെ അവിശ്വസിയ്ക്കേണ്ട കാര്യമില്ല. പോരെങ്കില്‍ എന്നും രണ്ടു നേരം അമ്പലത്തില്‍ പോകുന്നവനും അവിടത്തെ എന്ത് പരിപാടിക്കും ആദ്യാവസാനം അധ്വാനിയ്ക്കുന്നവനുമാണ് കുമാരേട്ടന്‍. എന്നിട്ടും പത്തുപതിനഞ്ച് മിനിട്ട് നേരം മിനക്കെട്ടിട്ടും താന്‍ ദൈവമാണെന്ന് മൂപ്പരെ ഒന്ന് വിശ്വസിപ്പിക്കാന്‍ ദൈവത്തിനായില്ല. കാകോളിപുരാണം ടിവി സീരിയലാണ് പ്രശ്നത്തിന് കാരണം. കാകോളിപുരത്തെ കാക്കയ്ക്കും പൂച്ചയ്ക്കും വരെ  മെലിഞ്ഞുനീണ്ട, ക്ലീന്‍ ഷേവ് ചെയ്ത, സുന്ദരനും സുമുഖനും യുവ കോമളനുമായ ദൈവത്തിന്റെ രൂപം ബൈ-ഹാര്‍ട്ട് ആണ്. അങ്ങനെയുള്ളപ്പോ ഈ  കുടവയറുമുഴിഞ്ഞ് നില്‍ക്കുന്ന തടിച്ചു കുറുകിയ ചങ്ങായിയാണ് കാകോളീപുരത്തപ്പന്‍ എന്ന് പറഞ്ഞാല്‍ പെറ്റ തള്ള പോലും വിശ്വസിയ്ക്കില്ല. അപ്പോഴേക്കും ബഹളം കേട്ട് അയല്‍ക്കാരും നാട്ടുകാരും ഓടിക്കൂടി. വന്നവര്‍ പല പക്ഷമായി തര്‍ക്കിക്കാന്‍ തുടങ്ങി. പ്രശ്നമെന്തായാലും തര്‍ക്കമാണല്ലോ നാട്ടുകാരുടെ മെയിന്‍.

“ദൈവം ഈ കോലത്തിലായോ?”

“അതിനെന്താ? ഭഗവാന് എടുക്കാന്‍ പറ്റാത്ത രൂപമുണ്ടോ?”

“പിന്നേ, ദൈവത്തിന് വേറെ പണിയില്ലാതെ ഇരിക്കല്ലേ? കാര്യം കുമാരേട്ടന്‍ വിശ്വാസിയൊക്കെയാണെങ്കിലും കാണിക്കവഞ്ചി സമര്‍പ്പിച്ച മേനോന്‍ സാറിനും, കാകോളിപുരാണ പാരായണ പ്രവീണന്‍ വലിയപട്ടേരിയ്ക്കും ഇല്ലാത്ത എന്ത് യോഗ്യതയാണ് മൂപ്പര്‍ക്കുള്ളത്?.”

“വല്ല മാടനോ മറുതയോ മറ്റോ ആവും. അല്ലാതെ കാകോളിപുരത്തപ്പനൊന്നും ആവില്ല.”

“ഒന്നുമില്ലെങ്കിലും ഒരു പൂണൂലിട്ട ആളല്ലേ അദ്ദേഹം. നുണ പറയില്ല. അദ്ദേഹം ദൈവം തന്നെയാവും.”

ഇങ്ങനെ പലവിധ യുക്തികളുമായി നാട്ടുകാര്‍ നിന്നു. യുക്തികളെല്ലാം ന്യായവുമാണ്‌. പക്ഷേ, എന്തുചെയ്യാം ഇത് യുക്തിയുടെ കാര്യമല്ല, ഭക്തിയുടെ കാര്യമാണ്. രണ്ടും ഒരുമിച്ചു പോയ ചരിത്രമില്ല. അല്ലെങ്കിലും ദൈവത്തിനെന്ത് യുക്തി.

ഏതായാലും ഭക്തിയിലെ യുക്തികളുടെ ഈ പലവിധ തര്‍ക്കങ്ങള്‍ക്കിടയിലൂടെ അമ്പലം മേല്‍ശാന്തി വാമനന്‍ നമ്പൂരി വല്ല വിധേനയും ഓടിയണച്ച് ഹജരായപ്പോഴാണ് ദൈവത്തിന് സമാധാനമായത്. “എടോ? തന്നോട് ഞാന്‍ എപ്പോ വരാനാ പറഞ്ഞത്?” നമ്പൂരിയെ മാറ്റിനിര്‍ത്തി ദൈവം ചോദിച്ചു. “മൂന്നുമണിയ്ക്ക്,” നമ്പൂരി തലചൊറിഞ്ഞു. “എടോ, മനുഷ്യന്മാരായാല്‍ പറഞ്ഞവാക്കിന് ഒരു വിലയൊക്കെ വേണം. മിനിമം ദൈവത്തിനോടെങ്കിലും. ബാക്കിയുള്ളവന് താന്‍ കാരണം മലയാളം പറയേണ്ടി വന്നു. അതിനുള്ള പണി ഞാന്‍ വേറെ തരുന്നുണ്ട്,” ദൈവം ചൂടായി. “മാപ്പാക്കണം ഭഗവാനേ, അടുത്ത വില്ലേജില്‍ കാകോളിപുരാണ പാരായണവും, അങ്ങയുടെ അവതാര കഥാകഥനവും ഉണ്ടായിരുന്നു. തീര്‍ന്നപ്പോള്‍ വൈകിപ്പോയി. പ്രായശ്ചിത്തമായി അടുത്ത മാസം തിങ്കളാഴ്ച്ച അരിയാഹാരം ഉപേക്ഷിച്ച് വ്രതം നോറ്റോളാമേ.” ദൈവമൊന്നു തണുത്തു, “ഓ ഇതാദ്യം പറയണ്ടേ. വ്രതം ഒന്നും വേണ്ട. ഒന്നുമില്ലെങ്കിലും ഒരു നല്ല കാര്യത്തിന് പോയതുകൊണ്ടല്ലേ വൈകിയത്. ഞാന്‍ ക്ഷമിച്ചു. താന്‍ എന്തായാലും ഇപ്പോഴെങ്കിലും വന്നത് നന്നായി. ഇവിടെ വന്ന കാര്യമൊന്നും നടന്നിട്ടില്ല. കുമാരന്‌ എന്നെ വിശ്വാസമായിട്ടില്ല.വിശ്വസിപ്പിക്കാന്‍ വല്ല ഐഡിയ ഉണ്ടോ?” നമ്പൂരി ദൈവത്തിന്റെ ചെവിയില്‍ എന്തോ കുശുകുശുത്തു. ദൈവത്തിന്റെ മുഖം തെളിഞ്ഞു. പുള്ളി താഴെ കിടന്ന വില്ലെടുത്ത് അറ്റത്ത് എല്‍.ഇ.ഡി ബള്‍ബു പിടിപ്പിച്ച അമ്പൊരെണ്ണം ജപിച്ച് മാനത്തോട്ട് വിട്ട് അമിട്ടുമാതിരി പൊട്ടിത്തെറിപ്പിച്ചു. കൂട്ടത്തില്‍ നമ്പൂരി പറഞ്ഞ അര്‍ത്ഥമറിയാത്ത കുറച്ചു സംസ്കൃതം കൂടി കേട്ടതോടെ കുമാരേട്ടന്റെ മാത്രമല്ല, കണ്ടു നിന്നവരുടെയെല്ലാം കിളി പോയി. രണ്ട് റൌണ്ടടിച്ചശേഷം കിളികള്‍ തിരികെയെത്തിയപ്പോള്‍ കളഞ്ഞുകിട്ടിയ ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം അടിച്ചപോലെ കുമാരേട്ടന്‍ നിന്ന്‍ ചിരിച്ചു.  “ കാകോളിപുരത്തപ്പന്‍ നീണാള്‍ വാഴട്ടെ,” നമ്പൂരി വിളിച്ചു പറഞ്ഞു. “നീണാള്‍ വാഴട്ടെ,” നാട്ടുകാര്‍ നമ്പൂരി പറഞ്ഞത് ഏറ്റുപറഞ്ഞു.

കുമാരേട്ടന് ബോധം മുഴുവനായി വന്നപ്പോള്‍ നമ്പൂരി  പറഞ്ഞു, “അല്ലയോ ലോകരക്ഷകനും, ഭക്തവത്സലനും, പുരുഷോത്തമനും, പ്രപഞ്ചപ്പൊരുളുമായ ഭഗവാനേ, അങ്ങയുടെ പവിത്രമായ പാദപദ്മം പതിയുക വഴി ഈ ഭൂമി പാവനമായിരിയ്ക്കുന്നു.ദൈവത്തിനുള്ള അഭിവാദ്യങ്ങളും, ഭജനകളും, കാകോളിപുരാണ പാരായണവും എന്ന് വേണ്ട അവിടമാകെ ശബ്ദ മുഖരിതമായി. ദൈവമാകട്ടെ എല്ലാവരെയും നോക്കി കൈ വീശി കാണിച്ചു കൊണ്ടിരുന്നു. ആളറിയാതെ അങ്ങയോട് പോക്കിരിത്തരം കാണിച്ച ഈയുള്ളവനോട് പൊറുത്താലും,” ആറ്റുനോറ്റ് കിട്ടിയ ദൈവത്തിന്റെ കാലുതൊട്ട് മാപ്പുചോദിക്കാന്‍ പോയ കുമാരേട്ടനോട് ദൈവം പറഞ്ഞു, “അവിടെ നിക്ക്, നിന്റെ ജാതിയേതാ?”

“ജാതി ചോദിയ്ക്കരുത് പറയരുത് എന്ന് പറഞ്ഞിട്ടുള്ള മഹാന്റെ ജാതിയാണേ.” കുമാരേട്ടന്‍ സിറ്റ്-ഔട്ടില്‍ തൂക്കിയ ഫോട്ടോയിലേയ്ക്ക് നോക്കി. “ജാതി ചോദിയ്ക്കരുത് എന്നോ? ആ ധിക്കാരം ആര് പറഞ്ഞു?”

“ഇപ്പോള്‍, പലരും പറയുന്നുണ്ട് തമ്പുരാനേ,” നമ്പൂരി പരാതി പറഞ്ഞു. “നാണമാവുന്നില്ലേ ഇതെന്നോട് പറയാന്‍? രണ്ടുവെള്ളപ്പൊക്കം വന്നിട്ടും നിങ്ങളൊന്നും പഠിച്ചില്ല അല്ലേടാ,.” ദൈവം നാട്ടുകാരോട് ഉറക്കെ വിളിച്ചു ചോദിച്ചു. “അതൊക്കെ പണ്ടായിരുന്നു, അര്‍ഹതയില്ലാതെ അക്ഷരം പഠിച്ചതിന് എത്ര എണ്ണത്തിന്റെ തല ഈ ഞാന്‍ തന്നെ വെട്ടിയിരിയ്ക്കുന്നു.” പത്തു രണ്ടായിരം കൊല്ലം മുമ്പുണ്ടായിരുന്ന ആ സുവര്‍ണ്ണ കാലത്തിലേയ്ക്ക് ദൈവത്തിന്റെ ഓര്‍മ്മകള്‍ പോയിവന്നു. ദൈവം മനസ്സിലോര്‍ത്തു. “ഒരവതാരം കൂടെ എടുക്കേണ്ടിവരും.”

“ഹാ അതുപോട്ടെ. ദാ ഇതുണ്ടോ?” ദൈവം മാറിനു കുറുകെ ഉള്ള നൂല്‍ പൊക്കിക്കാണിച്ചു. “ഇല്ല,” കുമാരേട്ടന്‍ തലതാഴ്ത്തി. “ആ എന്നാ അവിടെ നിന്നാ മതി,” അകത്തു കേറി ആശുദ്ധമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട് മുറ്റത്ത് ഒരു കസേരയിടീച്ച്, വാമനന്‍ നമ്പൂരിയെ കൊണ്ട് പുണ്യാഹം തളിപ്പിച്ച് ശുദ്ധമാക്കി, ദൈവം അതിന്മേലിരുന്നു. ഭക്തന്‍ പത്തടി മാറി വാ പൊത്തി നടുവളച്ചു നിന്നു.

“കുമാരന്‍ അല്ലെ?”

“അതെ ഭഗവാനേ”

“ഭാര്യ അയല്‍ക്കൂട്ടം മീറ്റിങ്ങിനു പോയിരിയ്ക്കുന്നു. മോള്‍ സ്കൂളില്‍.”

“അതെ ഭഗവാനേ.”

“ആണുങ്ങള്‍ അകത്തും, പെണ്ണുങ്ങള്‍ പുറത്തും. അതത്ര ശരിയല്ലല്ലോ കുമാരാ.”

“ഇന്ന് ജോലിയില്ലാത്തോണ്ട്...”

“ആ മതി മതി.”

“നമുക്ക് കാര്യത്തിലേക്ക് കടക്കാം തിരുമനസ്സേ. വൈകീട്ട് വടക്കേടത്തെ വലിയ തിരുമേനി തൊഴാന്‍ വരുമ്പോഴേക്കും തിരിച്ചു കേറാന്‍ ഉള്ളതാ. അദ്ദേഹം വരുമ്പോള്‍ അവിടെ കണ്ടില്ലെങ്കില്‍ പിന്നെ...” നമ്പൂരി ഇടപെട്ടു.

“ശരിയാ താന്‍ പറഞ്ഞത്. നമുക്ക് വന്ന കാര്യത്തിലേക്ക് കടക്കാം. കുമാരാ, നിന്നോടൊരു കാര്യം കല്പിച്ചറിയിയ്ക്കാന്‍ ആണ്.”

“അയ്യോ, അടിയന്റെ ഭാഗത്തുനിന്നു പിഴയെന്തെങ്കിലും?...ഇടയ്ക്ക് കെട്ട്യോളെ സംശയം തോന്നുമ്പോ കള്ളുകുടിച്ചിട്ട് അവള്‍ക്കിട്ട് രണ്ടെണ്ണം കൊടുക്കുന്നതൊഴിച്ചാല്‍ പറയത്തക്ക പാപമൊന്നും ചെയ്തിട്ടില്ല എന്നാണടിയന്റെ വിശ്വാസം.”

“അയ്യേ, സില്ലി ബോയ്‌. അതൊക്കെ ഒരു പാപമാണോ? അതൊക്കെ നമ്മള്‍ ആണുങ്ങളുടെ അവകാശമല്ലേ? അല്ലെങ്കിലും നാട്ടുകാര്‍ ഓരോന്നു പറഞ്ഞാല്‍ ദൈവത്തിനായാല്‍ പോലും കെട്ട്യോളെ സംശയം തോന്നില്ലേ. ഈ ഞാന്‍ തന്നെ നാട്ടുകാരുടെ വര്‍ത്താനം കേട്ട് സഹിക്കാന്‍ പറ്റാഞ്ഞിട്ടല്ലേ എന്റെ കെട്ട്യോളെ കാട്ടില്‍ കൊണ്ടുപോയി വിട്ടത്. അത് മാത്രമല്ല, ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നാണല്ലോ... യേത്?” ദൈവവും ഭക്തനും ഒരുമിച്ചു പൊട്ടിച്ചിരിച്ചു. നമ്പൂരി ഇടയില്‍ കയറി, “തമ്പുരാന്‍ പറഞ്ഞു വന്നത് അതല്ല.കഴിഞ്ഞ മാസം മറ്റവന്മാരുടെ മീറ്റിംഗ് ഹാള്‍ പൊളിച്ചുമാറ്റി അവിടെ നമ്മുടെ അമ്പലം പണിയാന്‍ തുടങ്ങിയില്ലേ?”

“ഉവ്വ്, അമ്പലം പണിയാനുള്ള പിരിവു നടത്താനോക്കെ അടിയനുമുണ്ടായിരുന്നല്ലോ. അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ? സ്വാമി കല്പിച്ചാലും ജീവന്‍ വെടിയാന്‍ വരെ അടിയന്‍ ഒരുക്കമാണ്.” ഭക്തന്‍ ആവേശചിത്തനായി. “ജീവന്‍ ഇപ്പൊ വേണ്ട. വേണ്ടപ്പോള്‍ പറയാം. നിന്റെ ഭക്തിയൊന്ന്‍ പരീക്ഷിച്ചറിയാന്‍ വന്നതാണ് ഞാന്‍,”ദൈവം മൊഴിഞ്ഞു.

“പറഞ്ഞോളൂ തമ്പുരാന്‍, ഞാന്‍ എന്താണ് വേണ്ടത്?”

“പറയാം,” ദൈവം കസേരയില്‍ നിന്നെഴുന്നേറ്റ്‌ വീടിന്റെ വടക്കെ പുറത്തേയ്ക്ക് നടന്നു, വാമനന്‍ നമ്പൂരിയും. കുമാരന്‍ പത്തടി മാറി അവരെ അനുഗമിച്ചു. “ഈ പ്ലോട്ട് മൊത്തം എത്ര സെന്റ്‌ ഉണ്ട്?” ദൈവം, വേലിക്കല്‍ നിക്കുന്ന ഫാന്‍സിനെ നോക്കി കൈവീശി. “ഒരു പത്തു സെന്റ്‌ ഉണ്ട് തമ്പുരാനേ”

“കൊള്ളാം, നല്ല സ്ഥലം,റോഡ്‌ സൌകര്യമുണ്ട്, പുഴയുടെ അടുത്തും”

“എല്ലാം അവിടുത്തെ അനുഗ്രഹം. പഴയ കാര്‍ന്നോമ്മാരായി കൈമാറി വരുന്ന സ്ഥലമാണേ.”

“ഇവന്റെ അച്ഛന്റെ അച്ഛന്‍, തറവാട്ടിലെ ഒരു കുടിയാന്‍ ആയിരുന്നു. ഭൂപരിഷ്കരണം വന്നപ്പോ തറവാട്ടീന്ന് പോയ മുതലാണ്‌,” വാമനന്‍ നമ്പൂരി കൂട്ടിച്ചേര്‍ത്തു. “കേട്ടോ കുമാരാ, പണ്ട് ഒരു യുദ്ധത്തിന് വേണ്ടി തെക്കുനാട്ടിലേയ്ക്ക് പോകുമ്പോഴാണ് ഞാന്‍ കാകോളിപുരം റൂട്ടില്‍ ആദ്യമായി വരുന്നത്. അന്ന് ഞങ്ങള്‍ ഇവിടെ എത്തിയപ്പോഴേയ്ക്കും ആകെ തളര്‍ന്നു. അങ്ങനെ അന്നിവിടെ തങ്ങി.”

“അറിയാം, ഭഗവാനേ,” കുമാരന്‍ ഇടയില്‍ കയറി. “അന്ന് ഇവിടെ താമസിച്ചിരുന്ന കൂട്ടര്‍ നിങ്ങള്‍ക്ക് കഴിക്കാനും കുടിക്കാനും കിടക്കാനുമുള്ള വക നല്കിയതും, അവരില്‍പെട്ട അങ്ങയുടെ പരമഭക്ത കാകോളിയ്ക്ക് മോക്ഷം നല്‍കിയതും,  ഈ സ്ഥലം ഇനിമേല്‍ അവളുടെ പേരില്‍ അറിയപ്പെടട്ടെ എന്ന് അങ്ങ് അനുഗ്രഹിച്ചതുമെല്ലാം അടിയന്‍ ദിവസേന കാകോളിപുരാണത്തില്‍ വായിയ്ക്കുന്നുണ്ട്.”

“കുമാരന്‍ ആള് മിടുക്കനാണല്ലോ വാമനാ.”

“ആ തരക്കേടില്ല തമ്പുരാനേ.”

“കുമാരാ, കാകോളിപുരാണത്തില്‍ പറയാത്ത ചിലത് പറയാം, അടുത്തേക്ക് നീങ്ങി നിന്നോ,” ദൈവം പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. ഭക്തന്‍ അല്പം കൂടി അടുത്തേയ്ക്ക് നിന്ന് ചെവി കൂര്‍പ്പിച്ചു.

“അന്ന് ഞങ്ങള്‍ ഇവിടെയെത്തുമ്പോഴേക്കും കയ്യിലുള്ള ആഹാരമൊക്കെ തീര്‍ന്നിരുന്നു. ഭക്ഷണമന്വേഷിച്ച് നാലുപാടും നടന്നു. അങ്ങനെ കുറച്ചു നടന്നപ്പോള്‍ കുറേ ചെടിയും മരവും, പക്ഷികളും മൃഗങ്ങളും ഒക്കെയുള്ള  ഒരു ആശ്രമം കണ്ടെത്തി. അടിപൊളി സ്ഥലം. നല്ല കാറ്റും വെളിച്ചവും കിട്ടുന്ന, പച്ചപുതച്ച അത്ര മനോഹരമായ സ്ഥലം ഞാന്‍ വേറെ കണ്ടിട്ടില്ലായിരുന്നു. അന്ന് അവിടെ കൂടുക തന്നെ. ഞാന്‍ തീര്‍ച്ചപ്പെടുത്തി.”

“എല്ലാം അങ്ങയുടെ മായ.”

ദൈവം ചിരിച്ചു. “പിന്നെ ഞങ്ങള്‍ ഒന്നും നോക്കിയില്ല. കായ്കളും പഴങ്ങളും പറിച്ചു കൂട്ടി, അത്യാവശ്യത്തിന് മേഞ്ഞു നടന്നിരുന്ന മാനിനേയും മുയലിനെയും പിടിച്ചു തോലുരിഞ്ഞ് ഉപ്പുകൂട്ടി ചുട്ടെടുത്തു. കഴിച്ചു കഴിഞ്ഞ്, ആവശ്യത്തിന് വെള്ളവും കുടിച്ച് ഒരു ഏമ്പക്കവും വിട്ട ശേഷം മടങ്ങാന്‍ തുടങ്ങുമ്പോഴാണ് ആശ്രമത്തിലെ താമസക്കാരായ ചാത്തനാരും ശിഷ്യന്മാരും കടന്നു വരുന്നത്. അഹങ്കാരികളായ ചാത്തനാരെയും ശിഷ്യരെയും പറ്റി ഞാന്‍ പണ്ടേ കേട്ടിരുന്നു. ദൈവമില്ല, ജാതിയില്ല എന്നൊക്കെ ആളുകളെ പറഞ്ഞു വഴി തെറ്റിയ്ക്കള്ലായിരുന്നു അവന്റെ പ്രധാന പണി.പോരാത്തതിന് കാട്ടാള ജാതിയും.നിങ്ങളുടെ നാട്ടിലും ചുറ്റുവട്ടത്തുമൊക്കെ അവരുടെ ശല്യം വളരെ കൂടുതലുള്ള കാലം. ഞങ്ങളോട് ആതിഥ്യമര്യാദ കാണിച്ചില്ലെന്നു മാത്രമല്ല. ചോദിക്കാതെ അകത്തുകയറിയതിനും കുറച്ചു മാനിനേം മുയലിനേം ഒക്കെ ചുട്ടു തിന്നതിനും ഞങ്ങളെ അപമാനിയ്ക്കുകയും ചെയ്തു. അവന്റെ അഹങ്കാരം ശമിപ്പിയ്ക്കാന്‍ സമയമായി എന്ന് മനസ്സിലാക്കിയ ഞാന്‍ അവരെ ആക്രമിയ്ക്കാന്‍ ഉത്തരവിട്ടു. അര മണിക്കൂര്‍ എടുത്തില്ല നമ്മുടെ സൈന്യം അവന്മാരെ കൂട്ടത്തോടെ അരിഞ്ഞുതള്ളി. അവന്റെ പള്ളയ്ക്ക് ഞാന്‍ തന്നെ കത്തി കേറ്റി. ആ ആശ്രമം നമ്മുടെ അമ്പലമാക്കി അതിന്റെ നടത്തിപ്പിന് കൂടെയുള്ള നാലുപേരെ ഏര്‍പ്പാടാക്കിയാണ് അന്ന് പോയത്. തിരിച്ചുവരുമ്പോള്‍ അവിടെ തങ്ങണം എന്നും വിചാരിച്ചിരുന്നു. തെക്കുനാട്ടിലെ യുദ്ധം കഴിഞ്ഞ ഉടനെ ഞങ്ങള്‍ മടങ്ങി. ആഘോഷമെല്ലാം അവിടെ പോയിട്ടുമതി എന്നായിരുന്നു തീരുമാനം. ഞങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ ഞങ്ങളെകാത്ത് ഒരു പെണ്ണ് അവിടെ നില്‍പ്പുണ്ടായിരുന്നു, കാകോളി. കാണിച്ചു കൂട്ടിയ അഹങ്കാരമൊന്നും പോരാഞ്ഞ് പെണ്ണുങ്ങളെ അക്ഷരവും, അടിതടയും പഠിപ്പിയ്ക്കുക കൂടി ചെയ്തിരുന്നു ചാത്തനാര്‍. അവരില്‍ ഒരുത്തിയായിരുന്നു കാകോളി, ചാത്തനാരുടെ മകള്‍. ഓരോരുത്തര്‍ക്ക് ഓരോ കര്‍മ്മം വിധിച്ചിട്ടുണ്ട്. പഠിക്കലും, ജോലി നോക്കലും, യുദ്ധം ചെയ്യലുമൊക്കെ ആണുങ്ങള്‍ക്ക്. പ്രസവിക്കലും, കുഞ്ഞിനെ വളര്‍ത്തലും, വീട് നോക്കലുമൊക്കെ സ്ത്രീകള്‍ക്ക്. അറിവ് നേടിയ പെണ്ണുങ്ങളോളം അപകടം വേറെയില്ല എന്ന് കുമാരന് അറിയാമല്ലോ. നാട് മുഴുവന്‍ കാല്‍ക്കീഴിലായ, ഈശ്വരനായ  എന്നോട്, പകരം ചോദിയ്ക്കാന്‍ തോന്നിയത് ധിക്കാരം. വീട്ടിലിരുന്നു കുഞ്ഞിനെ പെറ്റുപോറ്റേണ്ടവളാണ് അധര്‍മ്മം പഠിയ്ക്കുകയും പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നതും, അതിനുവേണ്ടി ആയുധം കയ്യിലെടുക്കുന്നതും. അവളുടെ മായ കാരണം ആദ്യം കുറച്ചൊന്നു ബുദ്ധിമുട്ടിയെങ്കിലും, നമ്മുടെ സൈനികരില്‍ കുറേപേര്‍ ചത്തുപോയെങ്കിലും ഒടുവില്‍ അവളെ ഞങ്ങള്‍ പിടിച്ചുകെട്ടി,” ദൈവം തന്റെ തിരുനെറ്റിയിലെ വെട്ടുകൊണ്ട പാട് ഒന്ന് തടവി. “പേടിച്ചോടാതെ, കാലില്‍ വീണ് മാപ്പ് ചോദിക്കാതെ എന്റെ മുഖത്ത് തന്നെ തുറിച്ചുനോക്കി നിന്ന അവളെ കണ്ട് എനിക്ക് ദേഷ്യം വന്നു. എന്റെ ചോര തിളച്ചു. അവളെയൊന്നും നിലയ്ക്ക് നിര്‍ത്താന്‍ ആണുങ്ങള്‍ ഇല്ലാത്ത പ്രശ്നമായിരുന്നു. അതുകൊണ്ട് അവളെ നിലയ്ക്ക് നിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇങ്ങനെയുള്ള പെണ്ണുങ്ങളെ എങ്ങനെ നിലയ്ക്ക് നിര്‍ത്തണമെന്ന് നമ്മള്‍ ആണുങ്ങളെ ആരും പഠിപ്പിക്കേണ്ടല്ലോ. അവസാനം അവിടെ വെച്ച് തന്നെ ഞങ്ങള്‍ അവള്‍ക്ക് മോക്ഷം കൊടുത്തു,” ദൈവം പറഞ്ഞവസാനിപ്പിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു, എന്നിട്ട് വീണ്ടും ആരാധകരെ നോക്കി കൈ വീശി. പക്ഷേ, ഇത്തവണ കുമാരന് ചിരി വന്നില്ല.

            “പക്ഷേ, അതോടെ അവിടെ മഴ പെയ്യാന്‍ തുടങ്ങി.,” ദൈവം തുടര്‍ന്നു, “അന്തവും കുന്തവുമില്ലാതെ ലോകാവസാനം പോലെയൊരു മഴ. പെരുമ്പാട്ടിപ്പുഴയിലെ വെള്ളം പൊങ്ങി, അവസാനം കര കവിഞ്ഞു. കൂടെയുള്ളവര്‍ കുറേ മുങ്ങിച്ചത്തു. ഞങ്ങള്‍ എങ്ങിനെയോക്കെയോ രക്ഷപ്പെട്ട് നാടുപിടിച്ചു.” ബാക്കി കഥ പറഞ്ഞത് വാമനന്‍ നമ്പൂരിയാണ്. “അന്ന് മണ്ണിനടിയില്‍ പെട്ടുപോയതാണ് ആ അമ്പലം.പക്ഷേ,  ഈ നാട്ടില്‍ ഭഗവാന്‍ ആദ്യം കാലുകുത്തിയ പുണ്യസ്ഥലം അങ്ങനെ മണ്ണിനടിയില്‍ കിടക്കുന്നത് നമുക്ക് അപമാനമല്ലേ?” കുമാരേട്ടന്‍ ഒന്നും പറഞ്ഞില്ല. നമ്പൂരി തുടര്‍ന്നു, “ അത് നമുക്ക് വീണ്ടെടുക്കണ്ടേ? അതേ സ്ഥലത്ത് പുതിയൊരു അമ്പലം വേണമെന്ന് ഭഗവാന്‍ ആഗ്രഹിക്കുന്നു. അവിടെ വെച്ച് ഭഗവാന്റെ യുദ്ധ വിജയം, തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. അത് നമ്മുടെ അഭിമാനമായിമാറും.”

“ശരി തിരുമേനി, അടിയന്‍ എന്താണ് വേണ്ടത് എന്ന് പറഞ്ഞാലും,” കുമാരേട്ടന്‍ ചോദിച്ചു.

“കുമാരന്റെ വീട്ടില്‍ കിണര്‍ കുഴിയ്ക്കുമ്പോ ആ സുരേന്ദ്രന് ഭഗവാന്റെ ഒരു വിഗ്രഹം കിട്ടിയിരുന്നു.”

“എന്റെ വീട്ടില്‍ നിന്നോ? ഇല്ലല്ലോ തിരുമേനീ.”

“നിന്നോട് ചെലപ്പോ പറഞ്ഞിട്ടുണ്ടാവില്ല. വിഗ്രഹം ഒക്കെ വെച്ച് നീ എന്ത് ചെയ്യാന്‍ ആണ്. പക്ഷേ എന്നോട് പറഞ്ഞിരുന്നു.”

“കുമാരാ,” ദൈവം വിളിച്ചു.കുമാരേട്ടന്‍ ഒന്ന് മൂളി വിളികേട്ടു “ആ അമ്പലം നിന്റെ വീടിന്റെ അടിയിലാണ്. ഞാന്‍ ആണ് സുരേന്ദ്രന് ദൃഷ്ടാന്തം കാട്ടിക്കൊടുത്തത്,” ദൈവം പറഞ്ഞു.

“പക്ഷേ, ഭഗവാനേ, അടിയന് ആകെ ഉള്ള ഒരു മുതലാണ്‌. ഇത് ഭഗവാന്‍ എടുത്താല്‍ അടിയനും കുടുംബവും എവിടെ പോകും, എന്ത് ചെയ്യും?” കുമാരന്‍ കരഞ്ഞു. “നിനക്ക് ഞാന്‍ ഉണ്ട്,” ദൈവം അതിനു മറുപടി കൊടുത്തു. “അല്ലെങ്കിലും ദൈവത്തില്‍ എല്ലാം സമര്‍പ്പിച്ചാല്‍ പിന്നെ ഭക്തന് എന്ത് വിഷമം ഏല്‍ക്കാന്‍ ആണ്,” നമ്പൂരി കൂട്ടിച്ചേര്‍ത്തു. ചുറ്റും കൂടി നിന്ന എല്ലാവരും കേള്‍ക്കുമാറുച്ചത്തില്‍ ദൈവം പറഞ്ഞു, “ഹേ ഭക്തരേ, ഈ നാട്ടില്‍ എന്റെ ഒരു അമ്പലം കൂടി വേണമെന്ന്‍ ഞാന്‍ കല്പിക്കുന്നു.” ആളുകള്‍ ആര്‍പ്പു വിളിച്ചു. “ആ അമ്പലം ഇവന്റെ വീടിന്റെ സ്ഥാനത്തായിരിക്കണം. കാരണം, മണ്ണിനടിയിലായിപ്പോയ എന്റെ പഴയൊരു  അമ്പലത്തിന്റെ മുകളിലാണ് ഇവന്റെ വീട്. എനിക്ക് നിങ്ങളുടെ ഭക്തിയില്‍ വിശ്വാസമുണ്ട്. എനിക്ക് ദേഷ്യം വരുന്നതിനെ പറ്റി നിങ്ങള്‍ക്ക് ചിന്തിയ്ക്കാന്‍ പോലുമാവില്ല എന്നും  എനിക്കറിയാം,” അത്രയും പറഞ്ഞ് ഒരിക്കല്‍ കൂടി ദൈവം ചിരിച്ചു. കുമാരേട്ടന്റെ കരച്ചില്‍ ദൈവത്തിന്റെ പൊട്ടിച്ചിരിയിലും, ആളുകളുടെ ആര്‍പ്പുവിളിയിലും അലിഞ്ഞില്ലാതായി. വടക്കേടത്തെ വലിയ തിരുമേനി വരും മുന്‍പ് അമ്പലത്തിലേക്കെത്താന്‍ ധൃതിപ്പെട്ട് ദൈവം നടന്നു. കൂടെ നടക്കുന്നതിനിടയില്‍ വാമനന്‍ നമ്പൂരി ഉറക്കെ വിളിച്ചു, “കാകോളിപുരത്തപ്പന്‍  നീണാള്‍ വാഴട്ടെ.”

Comments

Post a Comment

Popular posts from this blog

ചെക്കനും സുല്‍ത്താനും. അഥവാ ഒരു രാജ്യദ്രോഹ ചരിതം.

ഒരു "ക്ലീഷേ" യക്ഷിക്കഥ