ചെക്കനും സുല്‍ത്താനും. അഥവാ ഒരു രാജ്യദ്രോഹ ചരിതം.


 സംഭവങ്ങള്‍ അന്തമോ കുന്തമോ ഇല്ലാത്ത നിരന്തരമായ ഒരു തുടര്‍ച്ചയാണെന്നാണ് തത്വചിന്തകരുടെ മതമെങ്കിലും, സംഗതി എവിടെനിന്നെങ്കിലും പറഞ്ഞുതുടങ്ങേണ്ടതുണ്ട് എന്നതുകൊണ്ട്,  ഉച്ചതിരിഞ്ഞ് രണ്ടാമത്തെ പിരീഡ് പത്ത് സിയില്‍ കയറിച്ചെന്ന, ഹിറ്റ്ലര്‍ രാമന്‍ എന്ന് പ്രചുരപ്രചാരമാര്‍ജ്ജിയ്ക്കുകയും ആ പേര് അന്വര്‍ത്ഥമാക്കാന്‍ അശ്രാന്തപരിശ്രമം ചെയ്യുകയും ചെയ്യുന്ന, രാമന്‍കുട്ടി മേനോന്‍ എന്ന രാമന്‍ മാഷ്,  രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ചരിത്രമായ ഏതെങ്കിലും പുരുഷകേസരികളുടെ ചരിതം ഒരു പുറത്തില്‍ കവിയാത്ത ഗദ്യ ഘണ്ഡമാക്കി എഴുതാന്‍ പറയുന്നിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കമെന്ന് കരുതാം. അല്ലെങ്കിലും, ചരിത്രം പുരുഷൂസിന്‍റേത് മാത്രമാണ് പുരുഷൂസിന്‍റേതല്ലെങ്കില്‍ അത് ചരിത്രമല്ല എന്നാണല്ലോ. അതെങ്ങനെയായാലും, ചരിത്രം ഭാവിയെ സ്വാധീനിക്കുന്നു എന്ന് അടിയുറച്ച മാഷ്‌, ഇനി അങ്ങനെ സ്വാധീനിച്ചില്ലെങ്കില്‍ സ്വാധീനിപ്പിക്കാന്‍ എനിക്കറിയാം എന്ന പക്ഷക്കാരനായിരുന്നു. അതറിയാവുന്നതുകൊണ്ടുതന്നെയാണ്    അവസാനത്തെ രണ്ടു പിരീഡുകള്‍ പി ടി ആയിട്ടുകൂടി, ഹിറ്റ്ലര്‍ വന്നിങ്ങനെ പറഞ്ഞപ്പോള്‍, എല്ലാവരും അനുസരണയോടെ പേപ്പര്‍ വാങ്ങിയത്. മാത്രമല്ല, മാഷന്മാര്‍  “ബട്ട് വൈ?” എന്ന ചോദ്യത്തിന്റെ സ്കോപ്പിനപ്പുറമാണെന്ന വസ്തുത കൂടി അവരുടെ പരിഗണനയില്‍ ഉണ്ടായിരുന്നിരിയ്ക്കണം.

മുന്‍ബെഞ്ചുകാര്‍, തുടക്കത്തില്‍, അടുത്ത പഞ്ചായത്തിലെ വായനശാല ഭാസ്കരേട്ടന്‍ മുതല്‍ അങ്ങ് രാഷ്ട്രപിതാവ് വരെയുള്ള കണക്കറ്റ പേരുകളില്‍ ഏതു വേണം മാര്‍ക്ക് കൂടുതല്‍ കിട്ടാന്‍ എന്ന് ശങ്കിച്ചു നിന്നെങ്കിലും, സമയം പോകെ ആളാരായാലും പേപ്പര്‍ നിറഞ്ഞാല്‍ മതി എന്ന് തീര്‍ച്ചയാക്കുകയും അതിനുള്ള പണിയെടുക്കാന്‍ തുടങ്ങുകയും ചെയ്തു. കൂട്ടത്തില്‍ പാല്‍ക്കുപ്പി പ്രവീണ്‍, തന്റെ വര്‍ഗ്ഗ സ്വഭാവം അടയാളപ്പെടുത്തിക്കൊണ്ട് അച്ഛന്‍ ബാലന്‍ മാഷിന്റെ അഭിമാനം ഈ ഉത്തരത്തിന്റെ വലിപ്പത്തിനെ ആശ്രയിച്ചിരിക്കുന്നു എന്ന് അടിയുറച്ചു വിശ്വസിച്ചതിന്റെ ഫലമായി ആദ്യമേ രണ്ടു ഷീറ്റ് പേപ്പര്‍ അധികമായി എടുത്തിരുന്നു. ഹിറ്റ്ലര്‍ രാമന്‍ വരുന്നത് വരെ, പി ടി പിരീഡ് തെക്കേ ഗ്രൗണ്ടില്‍ പോയി ക്രിക്കറ്റ് കളിക്കണോ അതോ വടക്കേ ഗ്രൗണ്ടില്‍ പോയി ഫുട്ബോള് കളിക്കണോ, കാന്റീനില്‍ പോയി നാരായണേട്ടനോട്‌ കായബജ്ജി പറയണോ, അതോ പഴമ്പൊരി പറയണോ തുടങ്ങി ആസന്ന ഭാവിയെക്കുറിച്ചുള്ള അതിഗഹനമായ ചര്‍ച്ചകളില്‍ മുഴുകിയിരുന്ന പിന്‍ബെഞ്ചുകാരാവട്ടെ, മുന്നിലെ വെളുത്ത പേപ്പറിന്റെ നരച്ച ശൂന്യതയിലേയ്ക്ക് നോക്കി  ഇച്ഛാഭംഗത്തിന്റെ തണുപ്പ് പേറുന്ന നെടുവീര്‍പ്പുകളിടുകയും, അവസാനം, ‘ഹിറ്റ്ലറിന് വേണമെങ്കില്‍ അടിക്കാം പക്ഷേ അനുസരിപ്പിയ്ക്കാനാകില്ല’ എന്നൊരു ബൊളീവിയന്‍ നിലപാടില്‍ എത്തിച്ചേരുകയും ചെയ്തു. മിഡില്‍ ബെഞ്ചുകാര്‍ പക്ഷേ,  അന്നുമിന്നുമെന്നും ശപിക്കപ്പെട്ടവരായിരുന്നു. മുന്‍ ബെഞ്ചിന്റെ ഭൗതിക സുഖങ്ങളും, പിന്‍ ബെഞ്ചിന്റെ ബൗദ്ധിക സ്വാതന്ത്ര്യങ്ങളും അവര്‍ക്ക് വിലക്കപ്പെട്ടു. അതിതീവ്ര പഠിപ്പിനും, അതിതീവ്ര ഉഴപ്പിനുമിടയില്‍ വേണമോ വേണ്ടയോ  എന്ന് വിളിപ്പേരുള്ളൊരു നൂല്‍പ്പാലത്തില്‍ അവര്‍ തൂങ്ങിയാടിക്കൊണ്ടിരുന്നു.  അനാദിയായ ആചാരങ്ങളുടെ അതുല്യമായ അചഞ്ചലതയില്‍ വിശ്വസിച്ചിരുന്ന രാമന്‍ മാത്രം ക്ലാസ്സിന്റെ ഈ നീറുന്ന വര്‍ഗ്ഗവിഭജനങ്ങള്‍ക്കിടയിലൂടെ പലതവണ ഉലാത്തുകയും ഹരീഷിന്റെ രാഷ്ട്രപിതാവല്ല തൊട്ടടുത്തിരുന്ന ഹാരിസിന്റെ രാഷ്ട്രപിതാവ് എന്നുറപ്പാക്കുകയും ചെയ്തു.

“മാഷേ , നോക്കിയ പേപ്പര്‍ തിരിച്ചു തരുമ്പോ, മാര്‍ക്ക് വിളിച്ചു പറയാതിരിക്കാന്‍ പറ്റോ?” പേപ്പര്‍ കൊടുക്കാന്‍ പോയ മൂത്താപ്പ ദാസന്‍, കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ളയെ മനസ്സിലോര്‍മ്മിച്ചുകൊണ്ട്  സമര്‍പ്പിച്ച, എഴുതിനിറയ്ക്കേണ്ട പുറത്തിന്റെ വിസ്തീര്‍ണ്ണം അറിയാവുന്ന വാചകങ്ങളുടെ നീളത്തിന്റെ പതിന്മടങ്ങെന്നു കണ്ട് എഴുതിയ വാചകങ്ങള്‍ വീണ്ടും വീണ്ടുമെഴുതി മനം മടുത്തുപോയ കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള മനുഷ്യപ്പറ്റിന്റെ ആ പൊതുതാല്പര്യ ഹര്‍ജി, ഹിറ്റ്ലര്‍ രാമന്‍ ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളിക്കളഞ്ഞെന്നു മാത്രമല്ല, “ഇതുപോലും എഴുതാന്‍ കഴിയാത്തവനൊക്കെ തൂമ്പാ എടുത്തു കിളയ്ക്കാന്‍ പോകുന്നതാണ് നല്ലത്,” എന്നൊരു കമന്റും പറഞ്ഞുവെച്ചു. ആവര്‍ത്തിച്ചുള്ള ഉപയോഗം കൊണ്ട് തേയ്മാനം വന്നുപോയതെങ്കിലും, കാലപ്പഴക്കം കൊണ്ട് അമൂല്യമായ മേല്‍പ്പറഞ്ഞ വാചകത്തിലെ രാഷ്‌ട്രീയശരികേടുകളെപ്പറ്റി ആകുലചിത്തനായെങ്കിലും, മറ്റുവഴിയില്ലാത്തതിനാല്‍ ദാസന്‍ ഒന്നും മിണ്ടാതെ വന്നിരുന്നു. പക്ഷേ, തീര്‍ത്തും ആകസ്മികമായി കൃത്യം അതേ നിമിഷത്തില്‍ ഹിറ്റ്ലര്‍ രാമന്റെ വീട്ടില്‍ ദേശഭൂമി പത്രത്തിന്റെ എഡിറ്റോറിയലിന്റെ അവസാന വരി വായിച്ചുകൊണ്ടിരുന്ന രാമന്റെ അച്ഛന്‍ റിട്ടയേഡ് മാഷ്‌ സദാശിവമേനോന്‍ ഒരു കാരണവുമില്ലാതെ അഞ്ചെട്ടുവട്ടം തുടര്‍ച്ചയായി തുമ്മുകയും, തുടര്‍ന്ന് ആ നേരത്ത് ചായയും കൊണ്ടുവന്ന സ്വന്തം പെണ്ണുമ്പിള്ള ലക്ഷ്മിയോട്, കൊണ്ടുവന്ന ചായയുടെ ആവി വേണ്ടത്ര ഉയരത്തില്‍ പറക്കുന്നില്ല എന്ന ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി ശുണ്ഠിയെടുക്കുകയും  ചെയ്തു. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്ന പഴഞ്ചൊല്ലും തോറ്റാലും തോറ്റില്ലെങ്കിലും ഭാര്യയോട് എന്ന വസ്തുതയും ഇവിടെ സന്ദര്‍ഭോചിതമായി സ്മരിക്കാവുന്നതാണ്.

അതുവരെ കിട്ടിയ പേപ്പറുകള്‍ അടുക്കിപ്പെറുക്കി പരിശോധന തുടങ്ങിയ    രാമന്‍ ഇരുപത്തിയൊന്നാമത്തെ പേപ്പര്‍ തുറന്നപ്പോഴാണ് കഥ സുപ്രധാന വഴിത്തിരിവില്‍ എത്തിയത്. ടൈറ്റിലില്‍ ചരിത്രപുരുഷന്റെ പേര് കണ്ടപ്പോഴേ രാമന്‍ ഞെട്ടി. രാമന്‍ പിള്ളേര്‍ക്ക് പറഞ്ഞുകൊടുത്ത ചരിത്രം വെച്ച്, താന്‍ ചത്തു വെണ്ണീറായതിന് ശേഷമുണ്ടായവയുള്‍പ്പെടെ, നൂറ്റിക്കണക്കിനു അമ്പലങ്ങള്‍ കൊള്ളയടിച്ചുകുളംതോണ്ടിയ സാമദ്രോഹിയായൊരു മേത്തന്‍ സുല്‍ത്താനാണ് സ്വാതന്ത്ര്യസമര സേനാനികളുടെ ഇടയില്‍ ചിരിച്ചുകൊണ്ടിരിയ്ക്കുന്നത്.  വായിച്ചത് മാറിപ്പോയതാവുമെന്ന പ്രതീക്ഷയില്‍ രാമന്‍ കണ്ണട ഊരിമാറ്റി വായിച്ചു. കണ്ണട ഊരിമാറ്റിയത് ശ്രദ്ധിക്കാതെ അക്ഷരങ്ങള്‍ തത്സ്ഥിതി തുടര്‍ന്നു, അശ്രീകരങ്ങള്‍.

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ജീവിച്ചിരുന്ന വീരശൂരപരാക്രമിയായ ഈ സുല്‍ത്താന്‍, മിസൈല്‍ സാങ്കേതിക വിദ്യയുടെ തുടക്കക്കാരനും, വൈദേശികരോട് സന്ധിയില്ലാതെ യുദ്ധം ചെയ്ത സ്വാതന്ത്ര്യ സമര പോരാളിയും ആയിരുന്നു.”

പ്രസ്തുത സുല്‍ത്താനെ പുകഴ്ത്തുന്ന ആദ്യത്തെ വാചകം വായിച്ച രാമന്‍, അടുത്ത വാചകം കൂടി വായിച്ചാല്‍ താന്‍ ബോധംകെട്ടു വീഴുമോ എന്ന് ഭയന്നതിനാല്‍ സമയോചിതമായി വായന നിര്‍ത്തി, കൃതിയുടെ കര്‍ത്താവാരെന്ന്‍ പരിശോധിച്ചു. ആസാദ്. റോള്‍ നമ്പര്‍ 3.”  ക്ലാസ്സിലെ വര്‍ഗ്ഗവിഭജനങ്ങളില്‍ വിശ്വസിക്കാത്ത ഒരു തന്തോന്നിയായിരുന്നു ചെക്കന്‍. മുന്‍ ബെഞ്ചില്‍ ഇരിയ്ക്കുക, നോട്ട്ബുക്ക് കുത്തിയിരുന്നു പഠിയ്ക്കുക, ഫ്രീ പിരീഡുകളില്‍ മാഷിനെ വിളിയ്ക്കുക, കണക്കു ക്ലാസുകളില്‍ പ്രോബ്ലം വായിച്ചു തീരും മുന്നേ ചാടിയെണീറ്റ് ഉത്തരം പറയുക, ഒരേ വിഷയത്തിന് പലയിടത്തായി പല പല ട്യൂഷന് പോവുക തുടങ്ങിയ ആചാരങ്ങള്‍ ഒന്നും പാലിയ്ക്കാതെ തന്നെ മെച്ചപ്പെട്ട മാര്‍ക്ക് വാങ്ങുന്നവന്‍. പരീക്ഷാ ഹാളുകളില്‍ സഹായത്തിന്റെ ഇത്തിരി കച്ചിത്തുരുമ്പുകള്‍ക്കായി വരുന്ന പതിഞ്ഞ വിളികള്‍ക്ക് കാതോര്‍ത്തുകൊണ്ട് പരീക്ഷയെഴുതുന്നു എന്ന ജാമ്യമില്ലാ കുറ്റവും. കൊത്തിക്കൊത്തി ഇപ്പോള്‍ രാജ്യത്തിന്റെ ചരിത്രത്തിലാണ്‌ ചെക്കന്‍ കൈവെച്ചത്. ഹിറ്റ്ലര്‍ കോപം കൊണ്ട് വിറച്ചു.

 “ആസാദ് , സ്റ്റാന്റ് അപ്പ്‌,” ഹിറ്റ്ലറുടെ വിറ കണ്ട് ക്ലാസ്സ് മുഴുവന്‍ വിറച്ചു. കാര്യമെന്തെന്നറിയാതെ ചെക്കന്‍ മിഴിച്ചു നില്‍ക്കുകയും, ബാക്കിയുള്ളവര്‍  കെണിയില്‍ വീണ എലിയെ നോക്കുന്ന മാതിരി അവനെ തുറിച്ചുനോക്കുകയും ചെയ്തു.  കൂട്ടത്തിലെ ചില ബൂര്‍ഷ്വാസികള്‍, കാര്യമെന്തായാലും നന്നായിപ്പോയെന്ന്, നാട്ടിലൊരു പ്രശ്നം വരുമ്പോ കാലുവാരുന്ന ദേശസ്നേഹി പാര്‍ട്ടിക്കാരെ പോലെ ഊറിച്ചിരിച്ചു. സംഗതി കോപ്പിയടിയാണെന്നും, അല്ല സിനിമാക്കഥയാണെന്നും അവര്‍ രണ്ടു പക്ഷമായി തര്‍ക്കിച്ചു. കോപ്പിയടിപക്ഷത്തിന്റെ നേതാവായ ടോപ്പര്‍ ആര്യ വടക്കേടത്ത് പങ്കുവെച്ച, വിവാദ വിദ്യാര്‍ത്ഥി കോപ്പിയടിയ്ക്കുന്നത് താന്‍ നേരിട്ടു കണ്ടിട്ടുണ്ടെന്ന വ്യക്തിനിഷ്ഠമായ അനുഭവവും, തുടര്‍ന്ന്‍ മുന്നോട്ടു വെച്ച അതുകൊണ്ടാണ് വ്യവസ്ഥാപിത പഠിപ്പിസ്റ്റിന്റെ ചിട്ടവട്ടങ്ങള്‍ ഒന്നും പാലിയ്ക്കാതിരുന്നിട്ടും  പ്രസ്തുത സഹപാഠിയെപ്പോലെ ഒരാള്‍ക്ക് ഇത്രയും കാലം ഇത്രയും മാര്‍ക്കുകള്‍ കിട്ടിയത് എന്ന അനുമാനവും കോപ്പിയടി പക്ഷത്തിന് കൂടുതല്‍ സ്വീകാര്യതയും മേല്‍ക്കയ്യും നേടിക്കൊടുത്തു. അതോടെ സിനിമാക്കഥ പക്ഷത്തിന്റെ വായടഞ്ഞു.

ഇയാളെ എവിടുന്നു കിട്ടി?” രാമന്‍ വിറ മാറ്റാതെ ചോദിച്ചു.

“പുസ്തകത്തില്‍ നിന്ന്,” ചെക്കന്‍ മൊഴിഞ്ഞു.

 ഓഹോ നീചഗ്രന്ഥങ്ങള്‍ ഇപ്പോഴും രാജ്യത്ത് കിട്ടാനുണ്ടോ?  പ്രശ്നം ഗുരുതരമാണ്. വിഷയം തന്റെ തലയ്ക്കു മുകളിലാണെന്നും  നടപടി  അവിടെനിന്ന് വരേണ്ടതുണ്ടെന്നും ബോദ്ധ്യപ്പെട്ട ഹിറ്റ്ലര്‍ രാമന്‍ ചെക്കനേയും വിളിച്ച് പുറത്തിറങ്ങി. ഹിറ്റ്ലറോടൊപ്പം ആ വാര്‍ത്ത‍ ക്ലാസ് മുറിയുടെ പുറത്തേയ്ക്ക് നടന്നു, പിന്നാലെ ചെക്കനും.

            സ്കൂളിന്റെ ഓടു മേഞ്ഞ ഉച്ചിയില്‍ പോക്കുവെയില്‍ പതുങ്ങിക്കിടന്നു. അതിന്റെ  താഴെ ഉച്ചിയുടെ മാഷെന്ന്  ബോര്‍ഡെഴുതി തൂക്കിയ മുറിയുടെ പുറത്ത് ചെക്കന്‍ പരുങ്ങിനിന്നു.

“പ്രതിയെവിടെ?”

പ്രശ്നത്തിന്റെ ഒരു വണ്‍ ലൈനര്‍ ഫോണ്‍ മുഖാന്തിരം കേട്ടതുകൊണ്ട്,  മുഖദാവില്‍  ഒരു മുഖവുരയ്ക്ക്  കാത്തുനില്‍ക്കാതെ മുറിയിലേക്ക് ആദ്യം വലിഞ്ഞു കയറിയ രാമന്‍ മാഷോട് ബോര്‍ഡില്‍ പറഞ്ഞ, റൂമിലെ അന്തേവാസിയും ബീഡി കൃഷ്ണന്‍ എന്ന് ആദരവോടെയാണെങ്കിലും  രഹസ്യമായി മാത്രം വിളിക്കപ്പെടുകയും ചെയ്യുന്ന വി(വടക്കേടത്ത്) ഡി(ദാമോദരന്‍) കൃഷ്ണമോഹനന്‍ നമ്പൂരി എന്ന കൃഷ്ണന്‍ മാഷ്‌ ചോദിച്ചു.

“പുറത്തുണ്ട്”

“തൊണ്ടിമുതല്‍?”

രാമന്‍ പേപ്പര്‍ നീട്ടി. ആദ്യത്തെ  വാചകം കഴിഞ്ഞപ്പോള്‍ രാമനെ പോലെ കൃഷ്ണനും ഞെട്ടി.

“അവനെ വിളിക്ക്,”

ഗദ്യശകലത്തില്‍ വാഴ്ത്തപ്പെട്ട സുല്‍ത്താന്‍ പത്തിരുനൂറുകൊല്ലം മുന്‍പേ വടിയായതിനാല്‍,  നീചന്‍ കണ്ടുപിടിച്ചതെന്ന് അനാദിയായ കാലം മുതല്‍ വിശ്വസിയ്ക്കപ്പെടുന്ന കൊല, കൊള്ള, കൊള്ളിവെപ്പ്, കള്ളവാറ്റ്, പോക്കറ്റടി, മുച്ചീട്ടുകളി ഇത്യാദി കലാരൂപങ്ങള്‍ക്കൊക്കെ  ചെക്കനെക്കൊണ്ട് സമാധാനം പറയിക്കണം എന്നുറപ്പിച്ചുകൊണ്ട് കൃഷ്ണന്‍ ഉത്തരവിട്ടു.

 “എടാ ഇവിടെ വാടാ.”

രാമന്‍, കിട്ടിയ ഉത്തരവ് ഒരു വണ്‍ ടച്ചില്‍ പുറത്തേയ്ക്ക് നീട്ടിയപ്പോഴാണ് ചെക്കന്‍ അകത്തുകയറിയത്.

രാമകൃഷ്ണന്മാര്‍ അവനെ തുറിച്ചു നോക്കി. അഞ്ചു മിനിറ്റോളം നോക്കി മടുത്തപ്പോള്‍, ഇത്ര നേരം നോക്കിയിട്ടും ചെക്കന്‍ പേടിയ്ക്കാത്തത് പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കുഴപ്പമാണെന്നും പഴയ എഴുത്തുകളരിയായിരുന്നെങ്കില്‍ തകര്‍ത്തേനെ എന്നും സ്വയം പരിതപിച്ചെങ്കിലും, ഗൗരവത്തില്‍ ഒരു മില്ലി പോലും കുറഞ്ഞിട്ടില്ല എന്ന് ഉറപ്പിച്ചുകൊണ്ട് കൃഷ്ണന്‍ ചോദിച്ചു,

“എന്നാലും ഇവന്റെ കാര്യം നേരത്തെ തന്നെ ശ്രദ്ധയില്‍ പെട്ടില്ല എന്ന് പറഞ്ഞാല്‍?”

 “ഒരു വീഴ്ച പറ്റി.”

മറ്റു വഴിയില്ലാതെ രാമന്‍, ഇത്തരം സന്ദര്‍ഭങ്ങള്‍ക്ക്‌ വേണ്ടി മന്ത്രി മുഖ്യന്‍ ഡിസൈന്‍ ചെയ്തെടുത്ത വാചകം കടം കൊണ്ടു.

 “എന്തായാലും ഇതങ്ങനെ വെറുതെ വിടാന്‍ പറ്റില്ല,” മകന്‍ ദുബായില്‍ നിന്ന് കൊടുത്തയച്ച ഐ ഫോണ്‍ ചെവിയോട് ചേര്‍ത്തുകൊണ്ട് കൃഷ്ണന്‍ പറഞ്ഞു. പത്തു മിനിട്ടിനകം മാനേജര്‍ ഡോ.സുരേന്ദ്രന്‍ നായര്‍, പി ടി എ പ്രസിഡന്‍റ് പൊതുകാര്യം പ്രകാശന്‍ എന്നിവര്‍ എത്തിച്ചേര്‍ന്നു. ചെക്കന്റെ സാന്നിദ്ധ്യം  മുറിയുടെ പുറത്തുണ്ടെന്ന് ഉറപ്പു വരുത്താനുള്ള ചുമതല പ്യൂണ്‍ രമേശനെ ഏല്പിച്ചുകൊണ്ട് പുരാണപുരുഷന്മാര്‍ ആഗതരോടൊപ്പം മുറിയ്ക്കകത്തേയ്ക്ക് കയറുകയും, ജനകീയവിപ്ലവപാര്‍ട്ടിയുടെ അവയ്ലബിള്‍ പോളിറ്റ് ബ്യൂറോ പോലെ ആരുമറിയാതെ ഒരു യോഗം ചേര്‍ന്ന്‍ വന്നുപെട്ട അടിയന്തിര സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങുകയും ചെയ്തു. ആരംഗീകരിച്ചതാണെന്നറിയില്ലെങ്കിലും, രാജ്യത്തിന്റെ അംഗീകരിക്കപ്പെട്ട പോരാട്ട ചരിത്രത്തിലേയ്ക്കുള്ള  നുഴഞ്ഞുകയറ്റം രാജ്യത്തിലേയ്ക്കുള്ള നുഴഞ്ഞുകയറ്റമാണെന്നും, അത്തരം നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചത് വഴി  ചെക്കന്‍  രാജ്യദ്രോഹ പ്രവര്‍ത്തനമാണ് നടത്തിയതെന്നും, ആയതിനാല്‍ വിഷയം പോലീസിന് കൈമാറണമെന്നുമുള്ള തീരുമാനം കൈയ്യടിച്ചു പാസാക്കിയ യോഗം അതിനുശേഷം പിടിഎ യുടെ ചെലവില്‍ ചായയും പഫ്സും കഴിക്കാന്‍ ആരംഭിച്ചു.

ഉച്ചമയക്കത്തില്‍ നിന്നുണര്‍ന്ന്‍, ഒന്ന് മൂരി നിവര്‍ന്ന്‍, നാരായണേട്ടന്‍ കൊണ്ടുവന്ന ചായയും മോന്തിയിരുന്ന സ്റ്റാഫ് റൂമിലേയ്ക്ക് വാര്‍ത്ത കടന്നുവന്നത് യോഗാനന്തരം ചുമതലയില്‍ നിന്ന്‍ വിടുതല്‍ നേടിയ രമേശന്റെ കൈയ്യും പിടിച്ചാണ്. കേട്ടവര്‍ കേട്ടവര്‍ ആദ്യം മൂക്കത്ത് വിരല്‍ വെച്ചു, പിന്നെ തലയില്‍ കൈവെച്ചു വെച്ചു. അവസാനം, പരാമര്‍ശിതകരങ്ങളെ പൂര്‍വസ്ഥാനങ്ങളിലേയ്ക്ക് മാറ്റുകയും ചായമോന്തലിലേയ്ക്ക് മടങ്ങുകയും ചെയ്തുകൊണ്ട്, “അങ്ങനെ ഒരു ചെക്കന്‍ നമ്മുടെ സ്കൂളില്‍ പഠിച്ചിരുന്നോ?” എന്ന് സാമൂഹ്യ അകലത്തിലിരുന്ന്‍ അത്ഭുതം കൂറിയെങ്കിലും, സമ്പര്‍ക്ക പട്ടികയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ജാഗ്രത കാണിച്ചു. ‘അമ്പലങ്ങളില്‍ മണിയടിയ്ക്കുന്നതിന് പിന്നിലെ ശാസ്ത്രമെന്ത്? നാസയുടെ ഗവേഷണഫലം പുറത്ത്’ എന്ന് തുടങ്ങുന്ന  ഒരു വാട്സപ്പ് ഫോര്‍വേഡ് ഫാമിലി ഗ്രൂപ്പിലേയ്ക്ക് തട്ടിക്കൊണ്ടിരുന്ന ഫിസിക്സ് മാഷ്‌ ഗണേശനാണ് രമേശന്‍ കൊണ്ടുവന്ന വാര്‍ത്തയിലെ സാമൂഹ്യസമാധാന സാദ്ധ്യത ആദ്യം കണ്ടതും, അടുത്ത മിത്രവും ദേശഭൂമി പത്രത്തിന്റെ പ്രാദേശിക ലേഖകനും, പരദൂഷണം പവിത്രന്‍ എന്ന് അസൂയാലുക്കളാല്‍ വിളിയ്ക്കപ്പെടുന്നവനുമായ പവിത്രന്‍ജി യെ വിവരമറിയിച്ചതും. അതോടെ വാര്‍ത്ത‍ സ്കൂളിന്റെ അരമതില്‍ ചാടിക്കടന്ന് മെയിന്‍ റോട്ടിലിറങ്ങി.

കാകോളിപുരം ജനമൈത്രി  പോലീസ് സ്റ്റേഷനില്‍ കാലിയായ ലോക്കപ്പ്‌ നോക്കി ഇന്നാരെ ഏത്തമിടീക്കും എന്നോര്‍ത്ത് വിഷമിച്ചിരിന്നിരുന്ന ഇന്‍സ്പെക്ടര്‍ ബന്ധനകുമാരന്, സ്കൂളില്‍ നിന്ന്‍ ഫോണ്‍ വരുമ്പോഴേക്കും  വാര്‍ത്ത‍ മെയിന്‍ റോഡ്‌ വഴി ചന്തപ്പടി ജംഗ്ഷന്‍ പിടിച്ചിരുന്നു. അവിടെ, ബിജുവേട്ടന്റെ സലൂണില്‍ പോയി മുടിവെട്ടിച്ച വാര്‍ത്ത അതും പോരാഞ്ഞിട്ട്, സൈക്കിള്‍ കട സുന്ദരേട്ടന്റെയോപ്പം ഗുരുവായൂരപ്പന്‍ ഹോട്ടലിലെ കാലിച്ചായ കുടിയ്ക്കുകയും, അവിടെനിന്നിറങ്ങി റേഷന്‍കടയുടെ മുന്നിലൂടെയുള്ള പഞ്ചായത്ത് റോട്ടിലേക്ക് കയറുകയും ചെയ്തിരുന്നു.  അങ്ങിനെയാണ് ചുവന്ന ലൈറ്റ് പിടിപ്പിച്ച സര്‍ക്കാര്‍ ശകടങ്ങളുടെ ഒരു പറ്റം സ്കൂള്‍ മുറ്റത്തേയ്ക്ക് കയറുമ്പോഴേയ്ക്കും തല്പര കക്ഷികളായ നാട്ടുകാര്‍ അവിടം കയ്യേറുന്നത്. തൊണ്ടിമുതല്‍ വാങ്ങി പരിശോധിച്ച ബന്ധനകുമാരന്റെ, രോമരാഹിത്യം കൊണ്ടു വെളുത്ത മോന്തയാകെ ആദ്യം വിയര്‍ത്തു കുളിച്ചു, പിന്നെ ശകടത്തിന്റെ ലൈറ്റിനെ വെല്ലുന്ന വിധത്തില്‍ കോപം കൊണ്ട് ചുമന്നു തുടുത്തു. ചുവപ്പ് ആവശ്യത്തിലേറെയായെന്നു സംശയം തോന്നിയപ്പോള്‍ കുമാരന്‍ ബാക്കി വന്ന ചുവപ്പ് തുടച്ചുകളഞ്ഞുകൊണ്ട്, ചുവപ്പ് എത്രയാകാം, ഏതുവരെയാകാം, എങ്ങിനെയൊക്കെയാകാം എന്നതിനൊക്കെ ഗഗനാഗതമായ നിര്‍ദ്ദേശങ്ങളുള്ളതിനെ കൃതജ്ഞതയോടെ സ്മരിച്ചു. ശേഷം, വൈകുന്നേരത്തെ ഫുട്ബോള്‍ മാച്ച് മിസ്സായ വിഷമത്തില്‍ നില്‍ക്കുന്ന ചെക്കനോട് ഒരിയ്ക്കല്‍കൂടി ചോദ്യമാവര്‍ത്തിയ്ക്കപ്പെട്ടു.

“നിന്റെ പേരെന്താ?”

ആസാദ്,”

കാര്യമിനിയും പിടികിട്ടിയിട്ടില്ലെങ്കിലും നാട്ടാര് മൊത്തം തന്റെ പേര് ചോദിച്ചു കൊണ്ടിരിക്കുന്ന ഈ ഏര്‍പ്പാട് ഇതിനോടകം മടുത്തു തുടങ്ങിയിരുന്ന ചെക്കന്‍, തന്നെ ഗ്രൗണ്ടിന്റെ തുറസ്സിലെ സ്വാതന്ത്ര്യത്തില്‍ നിന്ന്‍ അപരിചിതമായ അനിശ്ചിതത്വത്തിന്റെ ഈ കുടുസ്സുമുറിയിലേയ്ക്ക് തള്ളിയിട്ട ഹിറ്റ്ലര്‍ രാമനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. ചെക്കന്റെ പേര് തന്നെ പ്രശ്നമാണെന്നും, ഈ ഭൂമി മലയാളത്തില്‍ ഇക്കണ്ട പേരുകളൊക്കെ ഉണ്ടായിട്ട് അവന്റെ തന്തയ്ക്ക് വേറെ പേരൊന്നും  ഇടാന്‍ കണ്ടില്ലേയെന്നും ബന്ധനകുമാരന് ഉള്ളാലെ കലികയറി. ഇനി തന്തയല്ല തള്ളയാണ് നാമകരണത്തിന് പിന്നിലെന്ന് വരുമോ? ഇല്ല നാട്ടുനടപ്പ് വെച്ച് അത് പതിവില്ല. ഇനി അങ്ങനെ ആയാല്‍ കൂടി അങ്ങനെയല്ല എന്ന് കരുതുന്നതാണ് അതിന്റെയൊരു ഇത് എന്നതിനാല്‍ ബന്ധനകുമാരന് മാപ്പുകൊടുക്കാം. അതേതായാലും, ചെക്കന്റെ  തോന്ന്യാസത്തിന്റെ ഇന്ധനം പുസ്തകങ്ങളാകാമെന്നും സംഗതി ഹൈലി ഇന്‍ഫ്ലേമ്മബിള്‍ ആണെന്നുമുള്ള, മര്‍മ്മപ്രധാനമായ മുന്നറിയിപ്പ്, തുറിച്ചുനോക്കിയ ചെക്കനെ തിരിച്ചുനോക്കിക്കൊണ്ട് രാമന്‍ തന്നെയാണ് ബന്ധനകുമാരന്റെ  ശ്രദ്ധയില്‍ പെടുത്തിയത്. പിന്നെ താമസമുണ്ടായില്ല, വാര്‍ത്ത ഭൂമിയ്ക്ക് ലംബമായി മുകള്‍ തട്ടുകളിലേയ്ക്ക് യാത്ര ചെയ്യുകയും, തിരിച്ച് കര്‍ശന നടപടികള്‍ എടുക്കുവാനുള്ള അശരീരികളെ ഭൂമിയിലേയ്ക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. ഒടുക്കം, ചെക്കന്‍ ശകടത്തിനകത്തേയ്ക്ക് നയിയ്ക്കപ്പെടേണ്ട താമസം, ശകടവ്യൂഹം ചെക്കന്റെ താവളം ലക്ഷ്യമാക്കി കുതിച്ചു.

            സ്കൂളില്‍ പോയ ചെക്കന്‍ ഇത്ര നേരമായിട്ടും തിരിച്ചെത്താത്തതെന്തെന്ന ചിന്തപ്പാടില്‍ റോട്ടിലേയ്ക്ക് നോക്കിയിരുന്ന വീട്ടില്‍ ശകടവ്യൂഹം ചെക്കന്‍ സഹിതം വന്നുപോയതറിഞ്ഞിട്ടാണ്, ചെക്കന്റെ നിര്‍മ്മാതാവും വിപ്ലവപാര്‍ട്ടിയുടെ താഴ്ന്ന കമ്മിറ്റി മെമ്പറുമായ  മുസാവത്ത് എന്ന മൂസ പാര്‍ട്ടി സെക്രട്ടറി സുകുമാരനെയും കൂട്ടി  പോലീസ് സ്റ്റേഷനിലെത്തിയത്. അപ്പോഴേക്കും, പണ്ട് മരുന്നന്വേഷിച്ചു മല കയറിയൊരു കുരങ്ങന്‍ കണ്ഫ്യൂഷനടിച്ചിട്ടൊടുക്കം മല ചുമന്ന്‍ വന്നതുപോലെ,  കയ്യില്‍ കിട്ടിയ പുസ്തകങ്ങളെല്ലാം ചാക്കില്‍കെട്ടിയെടുത്ത ബന്ധനകുമാരനും കൂടാരം പൂകിയിരുന്നു. എന്നിട്ടും ബന്ധനകുമാരന്‍ മൂസയ്ക്ക് ദര്‍ശനം നിഷേധിച്ചപ്പോള്‍ രംഗം സംഘര്‍ഷഭരിതമാവുകയും, പ്രശ്നത്തില്‍ മൂസയ്ക്ക് നിരുപാധികമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സുകുമാരന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയും ചെയ്തു. അതും കഴിഞ്ഞ്, കാകോളിപുരത്തെ പത്രപ്പരിഷകള്‍ രംഗത്ത് ചാടിവീണതിനും ശേഷമാണ് സുകുമാരന്റെ കൂടെയുണ്ടായിരുന്ന വിപ്ലവകുമാരന്മാര്‍  അവസരത്തിനൊത്തുയര്‍ന്ന്‍ നിലത്തുകുത്തിയിരുന്ന്‍ മുദ്രാവാക്യം വിളി തുടങ്ങിയത്. തുടങ്ങാന്‍ വൈകിയതിന്റെ ക്ഷീണം തീര്‍ക്കാന്‍, പെട്ടെന്നുതന്നെ,  ചെക്കനേയും കൊണ്ടേ മടങ്ങൂ എന്ന കടുത്ത നിലപാടിലേയ്ക്ക് വിപ്ലവകുമാരന്മാര്‍ കുതിച്ചുകയറി. അങ്ങനെയെങ്കില്‍ വിപ്ലവകുമാരന്മാര്‍ മടങ്ങില്ലെന്നത് കട്ടായമാണെന്ന് കാക്കികുമാരന്മാരും തിരിച്ചടിച്ചു. നേരം പോകെ, ഭരണകുമാരന്മാരായിപ്പോയി അല്ലെങ്കില്‍ എല്ലാത്തിനേം വെടിവെച്ച് കൊല്ലാമായിരുന്നെന്ന്‍ കാക്കികുമാരന്മാര്‍ക്കും, തങ്ങള്‍ ഭരണകുമാരന്മാരായിപ്പോയി അല്ലെങ്കില്‍ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായ കാക്കികുമാരന്മാരെ കൂടാരമടക്കം തച്ചു തകര്‍ക്കാമായിരുന്നെന്ന് വിപ്ലവകുമാരന്മാര്‍ക്കും  കൈ തരിച്ചെങ്കിലും ഇരുകൂട്ടരും സംയമനം പാലിയ്ക്കയാല്‍, അത്യാഹിതങ്ങള്‍ ഒഴിവായി നില്‍ക്കുകയും, ആയതില്‍ പത്രപ്പരിഷകള്‍ ചെറിയതോതില്‍ ഹതാശരാവുകയും ചെയ്തു.

മിനിറ്റുകള്‍ക്കകം വാര്‍ത്ത‍ കാകോളിപുരത്തിന്റെ അതിരുകള്‍ പിന്നിട്ട്, പെരുമ്പാട്ടിപ്പുഴയും, ആനക്കാവും, മുത്താത്തങ്കുന്നും, കരിമ്പോത്തുമലയും കടന്ന് അന്തരീക്ഷത്തില്‍ പടര്‍ന്നു. ഒന്നാമത്തെ മണിക്കൂര്‍ തെക്കോട്ട്‌ വീശിയ കാറ്റില്‍ അതൊരു സംസ്ഥാന വാര്‍ത്തയും രണ്ടാമത്തെ മണിക്കൂര്‍ വടക്കോട്ട്‌ വീശിയ കാറ്റില്‍ അതൊരു ദേശീയ വാര്‍ത്തയുമായി മാറി. രാമനും കൃഷ്ണനും സുരേന്ദ്രനും, ബന്ധനകുമാരനും, പൊതുകാര്യം പ്രകാശനും എന്തിനധികം രമേശനും, ഗണേശനും, പരദൂഷണം പവിത്രന്‍ജി വരെയുമടങ്ങുന്ന സ്കൂള്‍ സംഘത്തെ പ്രൈം ടൈം ചര്‍ച്ചകള്‍ക്ക് വേണ്ടി  ചാനലുകള്‍ പകുത്തെടുത്തു. ‘സ്വരാജ്’ ചാനലിന്റെ സ്റ്റുഡിയോയിലിരുന്ന്‍ കൊസറാക്കൊള്ളി  ഗോപാലന്‍, ‘ദി നാഷന്‍ വാണ്ട്സ് ടു നോ എബൌട്ട് ദിസ് ഇന്‍ഫില്‍ട്രേഷന്‍ ,’ എന്ന്‍ ഇംഗ്ലീഷില്‍ അലറിയപ്പോള്‍, ആയ കാലത്ത് വേണ്ടത്ര ഇംഗ്ലീഷ് പഠിക്കാത്തതില്‍ സംഘം വിക്ലഭരും വിഷണ്ണരുമായി. ഏറെക്കാലം കൂടി  ഒത്തുകിട്ടിയ ഈ സുവര്‍ണ്ണാവസരം മുതലെടുക്കാന്‍ തീരുമാനിച്ച ദേശസ്നേഹി പാര്‍ട്ടിക്കാര്‍ സംഭവത്തിന്‌ ‘ചരിത്ര ജിഹാദ്’ എന്ന് പേരിടുകയും, രാജ്യദ്രോഹികളെ സംരക്ഷിയ്ക്കുന്ന വിപ്ലവപാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരെ തെരുവോരങ്ങളില്‍ കുരച്ചു ചാടുകയും ചെയ്തു. ഈ സൈസ് ചെക്കന്മാര്‍ ഇനിയും സ്കൂളുകളില്‍ ഉണ്ടെന്നും, ചെക്കന്മാരെയും കൂടെയുള്ളവരേയും  കണ്ടുപിടിച്ച് കൊണ്ടുപോയി തട്ടിക്കളഞ്ഞില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ വലുതായിരിയ്ക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.     നേതാക്കന്മാരും അവരുടെ അഭിപ്രായങ്ങളും തമ്മില്‍ ഒന്നുക്ക് പത്ത് എന്നതോതില്‍ ജനാധിപത്യമുള്ള ഐക്യഖദര്‍ പാര്‍ട്ടിയുടെ നേതാക്കളാകട്ടെ, പോലീസ് ഡ്യൂട്ടി തടസ്സപ്പെടുത്തുന്ന വിപ്ലവകുമാരന്മാരുടെ അക്രമ രാഷ്ട്രീയത്തിനെതിരെ വികാരവിക്ഷുബ്ധരായി ആഞ്ഞടിയ്ക്കുകയും ഇടയ്ക്കിടയ്ക്ക് പൊട്ടിക്കരയുകയും ചെയ്തു. അവര്‍, വിഷയത്തിനോടുള്ള ആത്മാര്‍ഥത കൊണ്ട്, ചെക്കന്‍ ക്ലാസ്സില്‍ മാരകായുധങ്ങളുമായാണ് വന്നതെന്ന് കയ്യീന്നിട്ടതും പോരാഞ്ഞിട്ട്, നാടന്‍ സര്‍ക്കാരിനെതിരായ പരിധിയില്ലാത്ത പ്രക്ഷോഭത്തിന് അണികളോടാഹ്വാനം ചെയ്യുകകൂടി ചെയ്തെങ്കിലും  അണികളുടെ അഭാവം നിമിത്തം പരിപാടിയിലെ പരിധിയില്ലായ്മ പിന്നീട് ഒഴിവാക്കപ്പെട്ടു.

സര്‍ക്കാരിന്റെ കാക്കികുമാരന്മാര്‍ ഒരുവശത്തും പാര്‍ട്ടിയുടെ വിപ്ലവകുമാരന്മാര്‍ മറുവശത്തുമായി ക്യൂബന്‍ മിസൈല്‍ ക്രൈസിസ് പോലെ മുഖാമുഖം നില്‍ക്കുന്നൊരീ വൈരുദ്ധ്യാധിഷ്ടിത ഭൗതിക സന്ദര്‍ഭത്തെ മനസ്സിലാക്കാന്‍, വിപ്ലവപ്പാര്‍ട്ടിയുടെ നേതാക്കള്‍ പാര്‍ട്ടി ബുദ്ധിജീവികളെ അന്വേഷിച്ച് നെട്ടോട്ടമായി.  ഫേസ്ബുക്കില്‍ പിന്നെ പാര്‍ട്ടിക്കാരായ നാലക്ഷരം വായിക്കുന്ന പിള്ളേരെ വെച്ച് വല്ലതും എഴുതിയ്ക്കുകയെങ്കിലും ചെയ്യാം. ചര്‍ച്ചയ്ക്ക്  പോവുമ്പോ അതാണോ സ്ഥിതി. പ്രതിച്ഛായ ആകെ മോശമാകുമെന്ന് മാത്രമല്ല വല്ല വിധേനയും വെട്ടിയൊതുക്കിയവന്മാരൊക്കെ തലപൊക്കുകയും ചെയ്യും. വര്‍ത്തമാനകാലത്ത് പാര്‍ട്ടി നേരിടുന്ന ബുദ്ധിജീവിക്ഷാമം നവോത്ഥാനസമരകാലത്ത് തന്നെ തിരിച്ചറിഞ്ഞതിനാല്‍ സ്ഥലം എം.എല്‍.എ കൂടിയായ ജില്ലാതല വിപ്ലവശിങ്കം  മാത്രം ആദ്യംതന്നെ ബുദ്ധിജീവിമുക്തമായൊരു നിലപാട് രൂപപ്പെടുത്തി. ഭരണകക്ഷി എം.എല്‍.എ ആയ താന്‍ കാക്കികുമാരന്മാര്‍ക്കൊപ്പവും വിപ്ലവപാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകനായ താന്‍ ചെക്കനൊപ്പവും ആണെന്ന പ്രസ്തുത  നിലപാട് കേട്ട് നാട്ടുകാര്‍ മൊത്തം വാ പൊളിച്ച് കുമ്പിടിയെ സ്മരിച്ചെങ്കിലും, പാര്‍ട്ടിയുടെ സംഘടനാതത്വങ്ങള്‍ മുറുകെപ്പിടിച്ച നിയമനിര്‍മ്മാതാവിന്റെ ഫോട്ടോയും ശബ്ദവും രോമാഞ്ച ബിജിഎം സമം ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ടു.

രണ്ടു ദിവസം വിഷയം നിന്ന് കത്തി. കരിദിനം, കരിങ്കൊടി, ഹര്‍ത്താല്‍, കോലം കത്തിയ്ക്കല്‍, ലാത്തി ചാര്‍ജ്, ടിയര്‍ഗ്യാസ്, ജലപീരങ്കി ഇത്യാദി കലാപരിപാടികള്‍ മുറയ്ക്ക് സ്റ്റേജിലെത്തുകയും നാട്ടുകാര്‍ വീട്ടിലിരുന്ന് മാര്‍ക്ക് കൊടുക്കുകയും ചെയ്തു. അവസാനം ഒരു അടിയന്തിര കാബിനറ്റ് വിളിച്ച വിപ്ലവപ്പാര്‍ട്ടിയുടെ നാടന്‍ സര്‍ക്കാര്‍,  വയ്യാവേലി തലയില്‍ നിന്നൊഴിവാകുന്നതിനായി കേസിനെ ചെക്കന്‍ സഹിതം കേന്ദ്രകുമാരന്മാരുടെ  തലയിലേയ്ക്ക് തട്ടി. അനുബന്ധമെന്നോണം വിപ്ലവപ്പാര്‍ട്ടി സെക്രട്ടറി പത്രപ്പരിഷകളെ ക്ഷണിച്ചുവരുത്തുകയും, രാജ്യചരിത്രത്തെ അപമാനിച്ചതിന് പിന്നില്‍ ചില “സാമൂഹ്യ വിരുദ്ധ” ശക്തികളാണെന്നുള്ള പുതുമയേറിയ കണ്ടെത്തല്‍ പുറത്തുവിടുകയും ചെയ്തു. സൂചന ഉടനടി മനസ്സിലാക്കിയ സുകുമാരന്‍ അടിയന്തിരമായി ശ്രദ്ധ ചെലുത്താന്‍ അനുവാദമുള്ള മറ്റു സമരങ്ങളുടെ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി  പാര്‍ട്ടി ഓഫീസിലേയ്ക്ക് വലിഞ്ഞു. എന്നിട്ടും മനസ്സിലാകാത്തവര്‍ക്ക്, മൂസയുള്‍പ്പെടെ മൂന്നുപേരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കപ്പെട്ട വാര്‍ത്ത വന്നപ്പോള്‍ വന്നപ്പോള്‍ കാര്യം പിടികിട്ടി.

നാടന്‍ സര്‍ക്കാര്‍ പ്രിയകുമാരന്മാരെ കഷ്ടപ്പാടില്‍ നിന്ന്‍ മോചിതരാക്കിയ ഉടനെ ഐക്യഖദര്‍ പാര്‍ട്ടിയുടെ നിലവിലെ പ്രസിഡന്റും, മുന്‍ പ്രസിഡന്റും തങ്ങളുടെ വസതികളില്‍ പ്രത്യേകം പത്രസമ്മേളനങ്ങള്‍ വിളിയ്ക്കുകയും, “ചെക്കനെ കേന്ദ്രകുമാരന്മാര്‍ക്ക് വിട്ടുകൊടുക്കുക വഴി നാടന്‍ സര്‍ക്കാര്‍ നിരപരാധിയായ ചെക്കനെ ക്രൂശിയ്ക്കുകയാണ് ചെയ്തത്,” എന്നും, “ചെക്കനെ കേന്ദ്രകുമാരന്മാര്‍ക്ക് വിട്ടുകൊടുക്കുക വഴി ചെക്കന് വേണ്ട ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ തങ്ങള്‍ക്ക് കഴിവില്ലെന്ന്‍ നാടന്‍ സര്‍ക്കാര്‍ കുറ്റസമ്മതം നടത്തുകയാണ് ചെയ്തത്,” എന്നും പ്രത്യേകം പ്രത്യേകം ആരോപിയ്ക്കുകയും ചെയ്തു. ആരോപണങ്ങളുടെ പരസ്പരമുള്ള വൈരുദ്ധ്യം തിരിച്ചറിഞ്ഞപ്പോൾ കൂട്ടത്തിൽ ബുദ്ധിജീവികള്‍ പോയിട്ട് ബുദ്ധിയുള്ള ജീവികള്‍ തന്നെ കഷ്ടിയായതിനാല്‍ താത്വികാവലോകനത്തിനൊന്നും നില്‍ക്കാതെ വൈരുദ്ധ്യം തെറിവിളിച്ച്  തീര്‍ക്കാനും, എന്നിട്ടും തീർന്നില്ലെങ്കിൽ ബാക്കിയുള്ളത് തല്ലിത്തീര്‍ക്കാനും തീരുമാനമായി.  ദേശസ്നേഹി പാര്‍ട്ടിക്കാർ പെട്ടെന്ന് കടുത്ത ശൂന്യതാ ബോധത്തിനും അസ്തിത്വ ദുഃഖത്തിനും അടിപ്പെട്ടുപോയതിനെ തുടര്‍ന്ന്‍, അവരുടെ നാടന്‍ നേതാവ് വടക്കുകിഴക്ക്‌ ദിക്കിലേയ്ക്ക് പുറപ്പെട്ടുപോവുകയും, അണികള്‍ പശുവിന്‍ മൂത്രത്തില്‍ നിന്ന് പ്ലൂട്ടോണിയം വേര്‍തിരിയ്ക്കാനുള്ള പരീക്ഷണ നിരീക്ഷണങ്ങളിലെയ്ക്ക് മടങ്ങുകയും ചെയ്തു. നിലപാടുകളുടെ ഇത്തരം സങ്കീര്‍ണ്ണമായ കെട്ടുപാടുകളൊന്നുമില്ലാത്ത ചില ചര്‍ച്ചാജീവികള്‍ മാത്രം ഈ റൗണ്ടില്‍ സ്കോര്‍ ചെയ്തത് വിപ്ലവപ്പാര്‍ട്ടിയാണോ ഖദര്‍ പാര്‍ട്ടിയാണോ ദേശസ്നേഹി പാര്‍ട്ടിയാണോ എന്ന് തര്‍ക്കിച്ചുകൊണ്ടിരുന്നു.

കൂടുതലായിട്ടെന്തെങ്കിലും അന്വേഷിച്ചു കണ്ടെത്തേണ്ടാതില്ലാത്തതിനാല്‍ കേന്ദ്രകുമാരന്മാര്‍  ഈച്ചയാട്ടിയിരുന്നു. ഈച്ചയാട്ടിമടുത്തപ്പോള്‍  കീഴ്വഴക്കമനുസരിച്ച്  കുറച്ചുദിവസം കൂടി തള്ളിനീക്കാന്‍ നോക്കുകയും, ഒറ്റയ്ക്ക് തള്ളിയാല്‍ നീങ്ങില്ലെന്നു കണ്ട്, നാട്ടിലുള്ള, തള്ളിനു പേരുകേട്ടൊരു മുന്‍ കേന്ദ്രമന്ത്രിയെ വിളിയ്ക്കുകയും ചെയ്തു.  പ്രസ്തുത ദിവസങ്ങളില്‍ ചെക്കന്‍ രാജ്യത്തിന്‍റെ ചെലവില്‍ ഉണ്ടുറങ്ങി. ഉണ്ടുറങ്ങിയ ചെക്കന് തടി വെച്ചെന്നും, അധികം വെച്ചു താമസിപ്പിക്കാതെ രാജ്യദ്രോഹിയെ തട്ടിക്കളയണമെന്നും നാട്ടുകാര്‍ മുറുമുറുത്തു. ഒടുവില്‍ കേസ് കോടതിയിലെത്തി. വിചാരണ രാജ്യമൊട്ടുക്ക് ലൈവ് ടെലികാസ്റ്റ് ചെയ്യാന്‍ ഏര്‍പ്പാടായി. ആയതിനായി വിചാരണദിവസം കോടതിയിലെത്തിയ പത്രപരിഷകള്‍ വക്കീലന്മാരെ നോക്കി കൊഞ്ഞനം കുത്തി. പകുതി മുക്കാലും മാറാല കെട്ടിത്തുടങ്ങിയ കോടതി കെട്ടിടത്തിന്റെ മുറ്റത്ത് രാജ്യസ്നേഹികളായ ജനം തിങ്ങിനിറഞ്ഞു. തിങ്ങിയ ജനം ക്ഷമയോടെ കാത്തുനിന്നു, തിങ്ങാന്‍ കഴിയാത്തവര്‍ വീട്ടിലെ ടിവിയ്ക്കുമുന്നില്‍,  ക്ഷമയില്ലാതെ കാത്തിരുന്നു. അതിനൊന്നും വകുപ്പില്ലാത്തവര്‍ മാത്രം  രാജ്യസ്നേഹം തൊട്ടുതീണ്ടാതെ അവരവരുടെ അരിപ്രശ്നം തീര്‍ക്കാനുള്ള പ്രക്രിയകളില്‍ ഏര്‍പ്പെട്ടു.

കോടതിമുറിയുടെ വടക്കേ അറ്റത്ത്, അറച്ചറച്ചു കറങ്ങുന്ന ഫാനിന്റെ ചോട്ടില്‍ ജഡ്ജി നീതിപുത്രന്റെ  കഷണ്ടി കയറിയ തലയും കട്ടിക്കണ്ണടയും കണ്ടപ്പോള്‍ അത്രനേരം അവിടെ തളം കെട്ടിനിന്ന നിശബ്ദതയെപ്പോലും ബഹളമാക്കുമാറുച്ചത്തില്‍ പൊടുന്നനെ അവിടമാകെ നിശ്ശബ്ദമായി. പിന്നെ പതുക്കെപ്പതുക്കെ വീണ്ടും ശബ്ദം അവിടമാകെ അരിച്ചിറങ്ങി ആള്‍ക്കൂട്ടത്തിനിടയില്‍ ഒളിച്ചുനിന്നു.  കേസ് നമ്പര്‍ വിളിച്ചപ്പോള്‍ ചെക്കനേയും കൊണ്ട് കേന്ദ്രകുമാരന്‍ ഹാജരായി. കാര്യം മനസ്സിലാകാതെ അപ്പോഴും മിഴിച്ചുനിന്നിരുന്ന ചെക്കനോട് പ്രോസിക്യൂഷന്‍ വക്കീല്‍ നിയമകുസുമം അവസാനമായി ഒരു വട്ടം കൂടി ആ ചോദ്യം ചോദിച്ചു.

“നിന്റെ പേരെന്താണ്”

“ആസാദ്”

പറഞ്ഞുപറഞ്ഞ് തനിയ്ക്കുതന്നെ കയ്ച്ചു തുടങ്ങിയിരുന്ന ആ വാക്ക് ചെക്കന്‍ കുസുമത്തിന്റെ  മുഖത്തേയ്ക്കു തുപ്പി.

“ഇത് നിങ്ങള്‍ എഴുതിയതിന്റെ പകര്‍പ്പാണ് എന്ന് സമ്മതിയ്ക്കുന്നുണ്ടോ?”

ചെക്കന്‍ പേപ്പര്‍ വാങ്ങി തിരിച്ചുംമറിച്ചും നോക്കിയിട്ട് സമ്മതഭാവത്തില്‍ തലകുലുക്കി. “മൈ ലോര്‍ഡ്‌, ഈ നില്‍ക്കുന്ന ചെക്കന്‍ കൃത്യം നടത്തി എന്ന് കോടതി സമക്ഷം ബോധിപ്പിച്ചിരിക്കയാണ്. പ്രസ്തുത ഗദ്യ ഘണ്ഡത്തിന്റെ ഒറിജിനല്‍ കോപ്പിയും, കൃത്യത്തിലേയ്ക്ക് ചെക്കനെ നയിച്ചവ എന്ന് സംശയിയ്ക്കപ്പെടുന്ന നീച ഗ്രന്ഥങ്ങളും നടയ്ക്കല്‍ നേരത്തെ തന്നെ  സമര്‍പ്പിച്ചതാണ്. ശങ്കയ്ക്ക് ഇടയില്ലാത്ത ഈ സാഹചര്യത്തില്‍, കൃത്യം കണ്ട കാപാലികരെ കാണണമെന്ന് ഇവിടുന്ന് നിര്‍ബന്ധം പിടിക്കുമെന്ന് കരുതുന്നില്ല. ആയതിനാല്‍ ചെക്കന് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ അമാന്തമുണ്ടാകരുതെന്ന്‍ താഴ്മയായി അപേക്ഷിയ്ക്കുന്നു,” കുസുമം വക്കാലത്ത് പൂട്ടി ബെഞ്ചിലിരുന്നു. നീതിപുത്രന്‍ ഗദ്യം മുഴുവനുമിരുന്നു വായിയ്ക്കുകയും,ഗദ്യത്തില്‍  അനുഷ്ടുപ്പ് വൃത്തത്തിലിത്തിരി പദ്യം ചേര്‍ത്തിരുന്നെങ്കില്‍ വായിയ്ക്കുവാന്‍ ഇത്രയും മുഷിയില്ലായിരുന്നു എന്നഭിപ്രായപ്പെടുകയും ചെയ്തു. ശേഷം, “കോടതിയോട് വല്ലതും ബോധിപ്പിയ്ക്കാനുണ്ടോ?” എന്ന ചോദ്യം ചെക്കനുനേരെ നീട്ടി.  

            “ഞാന്‍ ചെയ്ത കുറ്റമെന്ത്?”

നീതിപുത്രന്‍  മാത്രമല്ല, ചെക്കന്റെ ചോദ്യം കേട്ട് രാജ്യം മുഴുവന്‍ നടുങ്ങി. രാജ്യം നടുങ്ങിയത്‌ കണ്ടു ചെക്കന്‍ ടോണ്‍ ഒന്ന്‌ മാറ്റി,

“അടിയന്‍ ചെയ്ത പിഴ?”

“രാജ്യദ്രോഹം!” നടുക്കത്തില്‍ നിന്ന് മുക്തനായ നീതിപുത്രന്‍ പറഞ്ഞു.

“ഏതു വകുപ്പില്‍? ” രാജ്യം രണ്ടാമതും നടുങ്ങി. ഇത്തവണ നടുങ്ങല്‍ ചെക്കന്‍ മൈന്‍ഡ് ചെയ്തില്ല.

            “നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ പോരാട്ട ചരിത്രത്തിലേയ്ക്ക് ഒരു ഭീകരനെ കൈ പിടിച്ചു കയറ്റിയിരുത്തി . രാജ്യചരിത്രത്തെ അപമാനിച്ചു.”

     “സുല്‍ത്താന്‍ രാജ്യത്തിനുവേണ്ടി പോരാടിയിട്ടില്ല എന്നാണോ?” ഉടനെ വീണ്ടും നടുങ്ങാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടും, കഴിഞ്ഞതവണത്തെ നടുങ്ങലിനെ ചെക്കന്‍ പാടെ അവഗണിച്ചതുകൊണ്ടും ഇത്തവണ രാജ്യം നടുങ്ങേണ്ടെന്നു വെച്ചു.

            “ഉണ്ടെന്നതിനു തെളിവെവിടെ?”

            “പുസ്തകങ്ങള്‍, രേഖകള്‍”

            “ആരെങ്കിലും എഴുതിക്കൂട്ടിയത് സ്വീകരിക്കാന്‍ നിര്‍വാഹമില്ല, പ്രത്യേകിച്ചും വൈദേശികര്‍. വല്ല ദൃക്സാക്ഷികളോ, വീഡിയോ ദൃശ്യങ്ങളോ ഉണ്ടെങ്കില്‍ പരിഗണിയ്ക്കാം. അല്ലാത്തപക്ഷം അങ്ങനെയൊരു പോരാട്ടം നടന്നെന്നു കരുതാന്‍ വയ്യ.”

            “അങ്ങനെയൊരു പോരാട്ടം നടന്നില്ല എന്നതിന് തെളിവുണ്ടോ?”

നിയമപുത്രന് ഉത്തരം മുട്ടി, ജഡ്ജി വിയര്‍ത്തു. അങ്ങനെയൊരാക്രമണം ആരും പ്രതീക്ഷിച്ചതല്ല. നാസ്തിക ദര്‍ശനപ്രകാരം ഉണ്ടെന്നതിന് തെളിവില്ലെങ്കില്‍ അത് ഇല്ലെന്നതിന് തെളിവാണ്. പക്ഷേ നീതിപുത്രന്‍ നാസ്തികനല്ല, കോടതി തീരെയുമല്ല. ചെക്കനെ കിട്ടിയപാടെ തട്ടിക്കളഞ്ഞിരുന്നെങ്കില്‍ ഇതിന്റെയൊന്നും ഒരാവശ്യവുമുണ്ടാകില്ലായിരുന്നു.  ഉദ്ദേശിച്ച ക്ലൈമാക്സ് വൈകുന്നത് കണ്ടു മുഷിഞ്ഞ നാട്ടുകാര്‍ പിരിഞ്ഞുപോകാന്‍ തുടങ്ങി. നീതിപുത്രനാകെ അങ്കലാപ്പിലായി. ചെക്കന്‍ പറഞ്ഞത് ന്യായമാണ്, വക്കീല്‍ പറഞ്ഞതും ന്യായമാണ്. തര്‍ക്കം ചരിത്രത്തിലാണ്, പക്ഷേ നീതിപുത്രന്‍ പഠിച്ചത് നിയമമായിരുന്നു. നീതിപുത്രന്‍ ഒരു കൈ സഹായത്തിനുവേണ്ടി  വക്കീലന്മാരെ നോക്കി, അവര്‍ പരസ്പരം നോക്കി, അവരും പഠിച്ചത് നിയമമായിരുന്നു. ഖസാക്കിന്റെ കഥാകാരന്‍ പറഞ്ഞിട്ടുള്ളതുപോലെ പണ്ടെങ്ങാണ്ട് വടക്കുദിക്കില്‍ കൊയ്തോഴിഞ്ഞൊരു ഗോതമ്പുപാടത്തിന്റെ ഒത്ത നടുക്ക് സ്വത്തുതര്‍ക്കത്തിലേര്‍പ്പെട്ട് പരസ്പരം പച്ചത്തെറി വിളിക്കുന്ന മച്ചുനന്മാര്‍ക്കിടയില്‍ കുന്തിച്ചിരുന്ന അര്‍ജുന്‍ കുമാറിനെ പോലെ നീതിപുത്രന്‍ ആശയക്കുഴപ്പനായി. എന്തുണ്ട് വഴി? കൃഷ്ണാ നീ തന്നെ തുണ.

അല്പനേരത്തെ ധ്യാനത്തിന് ശേഷം നീതിപുത്രന്റെ മുഖം പ്രകാശം ചൊരിഞ്ഞു. കോടതിമുറിയിലാകെ ആവശ്യത്തിന് പ്രകാശം പരന്നു കഴിഞ്ഞപ്പോള്‍ പ്രകാശം പരത്തുന്ന നീതിപുത്രന്‍ മുരടനക്കി. രാജ്യം ആകാംക്ഷയോടെ കാതോര്‍ത്തു. അപ്പോള്‍ നീതിപുത്രന്‍ ഇപ്രകാരം അരുളിചെയ്തു:

“രാജ്യചരിത്രത്തിന്റെ ഭൂമിശാസ്ത്രം ലംഘിയ്ക്കുക എന്ന കുറ്റത്തിന്റെ വലിയ ഗൗരവം കോടതി ഉള്‍ക്കൊള്ളുന്നു. എങ്കിലും, കോടതിയ്ക്ക് മുന്‍പാകെ എത്തിയിരിയ്ക്കുന്ന ഈ പ്രശ്നം ചരിത്രപരം മാത്രമല്ല, വൈയക്തികം കൂടിയാണ് എന്ന വസ്തുതയും കോടതിയ്ക്ക് പരിഗണിക്കേണ്ടിയിരിയ്ക്കുന്നു. ഭീകരന്‍ എന്ന് വാദിഭാഗമായ സര്‍ക്കാരും, രാജ്യത്തിന്റെ പോരാളി എന്ന് പ്രതിഭാഗവും വിശേഷിപ്പിയ്ക്കുന്ന, ഗദ്യശകലത്തിലെ സുല്‍ത്താന്‍  ഈ പറഞ്ഞതില്‍ ഏതാണ് ഇനം എന്ന് തീര്‍പ്പാക്കുന്നതിനായി പ്രസ്തുത സുൽത്താനെ കൂടി കക്ഷി ചേര്‍ക്കുകയും വിചാരണ ചെയ്യുകയും ചെയ്യേണ്ടിയിരിയ്ക്കുന്നു. ആയതിനാല്‍ മിസ്റ്റര്‍ സുല്‍ത്താനെ ഹാജരാക്കാന്‍ ഈ കോടതി രേഖയാല്‍ ഉത്തരവിടുന്നു. ആളെ പിടിച്ചുകെട്ടി കോടതിമുമ്പാകെ കൊണ്ടുവന്നിടുന്നതിന് വേണ്ട സമയം, അതെത്രയായാലും, എടുക്കാവുന്നതാണ്. കുറ്റം ഇപ്പോഴും തര്‍ക്കവിമുക്തമായി തെളിയിക്കപ്പെടാത്തതിനാല്‍ കുറ്റാരോപിതനായ ചെക്കനെ ശിക്ഷിക്കാന്‍ നിര്‍വാഹമില്ല, എന്നാല്‍ മറിച്ചും തെളിയിയ്ക്കപ്പെടാത്തതിനാല്‍ ചെക്കനെ കുറ്റവിമുക്തനാക്കി കണക്കാക്കാനും സാധ്യമല്ല. ആയതിനാല്‍, മിസ്റ്റര്‍ സുല്‍ത്താനെ ഹാജരാക്കും വരെ ചെക്കനെ, കേസ് സഹിതം,  കോടതി മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ ചെലവില്‍ കാരാഗൃഹത്തില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഇതിനാല്‍  ഏര്‍പ്പാടാക്കുന്നു.”

അനന്തരം, നീതിപുത്രന്‍ അടുത്ത കേസ് വിളിയ്ക്കുകയും, രാജ്യം മറ്റൊരുവാര്‍ത്തയില്‍ നേരമ്പോക്കാന്‍ തുടങ്ങുകയും ചെയ്തു.

Comments

Post a Comment

Popular posts from this blog

"കാകോളിപുരത്തപ്പന്‍ നീണാള്‍ വാഴട്ടെ!"

ഒരു "ക്ലീഷേ" യക്ഷിക്കഥ